Type Here to Get Search Results !

ഡോക്ടർ വന്ദനയുടെ കൊലപാതകം: പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേ? വിമർശനവുമായി ഹൈക്കോടതി



കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിനോട് നാളെ ഓൺലൈനായി കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. ഡോക്ടർ വന്ദനയ്ക്കെതിരെ ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണം. സ്ഥലം മജിസ്ട്രേറ്റ് താലൂക്കാശുപത്രി സന്ദർശിച്ച് സംഭവങ്ങളും സാഹചര്യങ്ങളും സംബന്ധിച്ച് നാളെ രാവിലെ റിപ്പോർട്ട് നൽകണം. ഇക്കാര്യം ആശുപത്രി സൂപ്രണ്ട് ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവ്. പ്രതികളെ മജിസ്ട്രേറ്റുമാർക്ക് മുന്നിൽ ഹാജരാക്കുമ്പോഴുളള അതേ സുരക്ഷാ ക്രമീകരണങ്ങൾ ഡോക്ടർമാരുടെ മുന്നിൽ ഹാജരാക്കുമ്പോഴും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ അതിനുളള നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. നാളെ രാവിലെ 10ന് കേസ് കോടതി വീണ്ടും പരിഗണിക്കും.  ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ  ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന  സർക്കാരിനോട് കോടതി ചോദിച്ചു. വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ  തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി. ഇതിൽക്കൂടുതൽ എന്ത്  സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.  കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി. സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ പൊലീസിന്‍റെ ആവശ്യമെന്താണെന്ന് കോടതി ചോദിച്ചു. ജനങ്ങൾ അവരുടെ സുരക്ഷ സ്വയം നോക്കിയാൽ പോരേ? പെൺകുട്ടികൾ എങ്ങനെ രാത്രി ഹൗസ് സർജനായി ജോലി ചെയ്യും? ഡോക്ട‍ർമാരുടെ സമരം ബുദ്ധിമുട്ടിക്കുന്നത് സാധാരണക്കാരായ രോഗികളെയാണ്. പക്ഷേ അവരെ അതിലേക്ക് നയിച്ച സാഹചര്യം തിരിച്ചറിയണ്ടേ? ഇങ്ങനെയൊരു സംഭവം ഉണ്ടാകാതിരിക്കാനുളള ഉത്തരവാദിത്വം പൊലീസിനില്ലേ? ഡോക്ടർമാരിൽ ഭയമുണ്ടായാൽ സ്വതന്ത്രമായി അവർ എങ്ങനെ ജോലി ചെയ്യും? ഇത്തരം അക്രമം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലെങ്കിൽ പോലിസിന്റെ ആവശ്യം ഇവിടെയില്ലേ? പൊലീസിന് ജാഗ്രത വേണമായിരുന്നു. പ്രതിയെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ പൊലീസ് സാധാരണ നിലയിലാണ് പെരുമാറിയത്. മാതാപിതാക്കൾ തങ്ങളുടെ മക്കളെ താലൂക്കാശുപത്രികളിൽ ഹൗസ് സർജൻസിക്ക് വിടുമോ? ഈ ഡോക്ട‍ർമാരെ വി ഐ പി മാരായി കാണാൻ കഴിയണം. അവർ നമുക്ക് വേണ്ടിയാണ് അവിടെയുളളത്. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പൊലീസിനുണ്ട്. ഇനിയെങ്കിലും ഡോക്ടർമാരടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിഗണന നൽകൂ. നാളെ രാവിലേക്കകം ഡിജിപി സംഭവത്തിൽ മറുപടി നൽകണം. നാളെ ഓൺലൈനായി സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കോടതിയിൽ ഹാജരാകണം. ഇങ്ങനെയെങ്കിലും കൊല്ലപ്പട്ടെ യുവഡോക്ടർക്ക് സാന്ത്വനം നൽകട്ടേയെന്ന് കോടതി.  മുന്നേ തന്നെ ആരോഗ്യമേഖല ഭയന്നിരുന്ന സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് കോടതി പറഞ്ഞു. ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനാണ് കോടതി അടിയന്തരമായി ഇടപെടുന്നത്. ഡോക്ടറുടെ ജീവൻ സംരക്ഷിക്കാൻ പൊലീസിനായില്ല. പൊലീസിനും പ്രതിയുടെ പ്രത്യാക്രമണത്തിൽ പരിക്കേറ്റു. സുരക്ഷാ സംവിധാനത്തിലെ പൂർണ പരാജയമാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നത്. യുവ ഡോക്ടർക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിതപ്പെട്ടവർക്ക് കഴിഞ്ഞില്ല. ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരെ ആക്രമിച്ചാൽ ഒരു മണിക്കൂറിനകം കേസെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ തന്നെ ഉത്തരവിട്ടിട്ടുളളതാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad