ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടർമാരിലേക്ക് നേരിട്ടെത്തി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. 60 സീറ്റുകൾ ഉള്ള ത്രിപുര നിയമസഭയിലേക്ക് ഇത്തവണ ബിജെപിയും ഇടത് – കോൺഗ്രസ് കൂട്ടുകെട്ടും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. തിപ്ര മോത എന്ന പുതിയ ഗോത്ര പാർട്ടിയുടെ സാന്നിധ്യമാണ് സാഹചര്യം കൂടുതൽ സങ്കീർണമാക്കിയത്സംസ്ഥാനത്ത് നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി 10 മണി മുതൽ ഫെബ്രുവരി 17 രാവിലെ 10 മണിവരെ മൂന്ന് രാത്രികളിലാണ് നിരോധനാജ്ഞ. 400 കമ്പനി കേന്ദ്ര സേനയെയും 20000 പോലീസുകാരെയും സുരക്ഷക്കായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ഗൃഹ സന്ദർശന പരിപാടികൾ നടത്താമെങ്കിലും ബൈക്ക് റാലികൾ വിലക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചുവടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ഇത്തവണ ത്രിപുര വേദി യാകുന്നത്. 2018ല്‍ ഇടത് കോട്ട തകര്‍ത്ത് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലുള്ള ഭരണ തുടര്‍ച്ചയില്‍ കവിഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നില്ല.
ഇടത് കോണ്‍ഗ്രസ് കൂട്ടുകെട്ട് രൂപപ്പെട്ടത് ബിജെപിക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വെല്ലുവിളിയാണ് പ്രചാരണഘട്ടത്തില്‍ ഉയര്‍ത്തിയത്.ബിജെപി വിരുദ്ധ വോട്ടുകളെ വലിയൊരു പരിധിവരെ ഒന്നിപ്പിക്കാന്‍ ഈ കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അവസാന ഘട്ടത്തില്‍ നടത്തിയ റാലികളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കാന്‍ കഴിഞ്ഞു.
കോണ്‍ഗ്രസ് വോട്ടുകളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമമാകും നിശബ്ദ പ്രചരണത്തിന്റെ മണിക്കൂറുകളിലും ബിജെപി തുടരുക. അണികള്‍ക്ക് പോളിംഗ് ബൂത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ ബിജെപിയെ താഴെ ഇറക്കാന്‍ കഴിയും എന്നാണ് ഇടത് കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഘട്ടത്തിലും ഉറച്ചു വിശ്വസിക്കുന്നത്.