ഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെ മുതൽ കോവിഡ് പരിശോധന നടത്തും. ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കും. ആഗോള തലത്തിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരിൽ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികൾ തീരുമാനിക്കും. ഇത് സംബന്ധിച്ച് വ്യോമയാന സെക്രട്ടറിക്ക് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വിദേശത്ത് നിന്നെത്തുന്നവർക്കെല്ലാം പരിശോധന നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ റദ്ദാക്കില്ല. ചൈനയിൽ കോവിഡ് കുതിച്ചുയരാൻ കാരണമായ ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം മാസ്ക് നിർബന്ധമാക്കണമെന്നും വിവാഹങ്ങൾ, മറ്റ് ആഘോഷങ്ങൾ, രാഷ്ട്രീയ കൂട്ടായ്മകൾ തുടങ്ങിയ ഒത്തുചേരലുകൾ നിയന്ത്രിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.