:ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനോട് പരാജയപ്പെട്ടതിനു പിന്നാലെ ബ്രസൽസിൽ മൊറോക്കോൻ ആരാധകരും ഫ്രാൻസ് ആരാധകരും ഏറ്റുമുട്ടി. തടയാനെത്തിയ പൊലീസിനുമായും ആരാധകർ ഏറ്റുമുട്ടി. സെൻട്രൽ ബ്രസൽസിൽ നൂറോളം വരുന്ന മൊറോക്കൻ ആരാധകരാണ് പൊലീസുമായി ഏറ്റുമുട്ടിയത്.
ആരാധകർ പൊലീസിന് നേരെ പടക്കങ്ങൾ എറിയുകയും കാർഡ് ബോർഡ് ബോക്സുകളും മാലിന്യ സഞ്ചികളും കത്തിക്കുകയും ചെയ്തതായി വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാധകർക്കു നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഏതാനും പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഏറ്റുമുട്ടലിനിടയിൽ മൊറോക്കോൻ ആരാധകർക്കൊപ്പമുണ്ടായിരുന്ന കൗമാരക്കാരൻ അപകടത്തിൽ മരിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തിനിടയിൽ കാർ ഇടിച്ചാണ് മരണപ്പെട്ടത്. സംഘർഷം നിയന്ത്രണവിധേയമായതായും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.Also Read- ലോകകപ്പ് 2022 ഫൈനൽ അർജന്‍റീനയും ഫ്രാൻസും തമ്മിൽ; ജയിക്കുന്നവർക്ക് മൂന്നാം കിരീടം
ലോകകപ്പ് സെമിഫൈനലിനോടനുബന്ധിച്ച് ഫ്രാൻസിലും ബെൽജിയത്തിലും ഫ്രാൻസ്-മൊറോക്കൻ ആരാധകർ വ്യാപകമായി ഏറ്റുമുട്ടിയിട്ടുണ്ട്.
ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് മൊറോക്കോയെ പരാജയപ്പെടുത്തി ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചത്. കഴിഞ്ഞ തവണത്തെ ജേതാക്കളായ ഫ്രാൻസ് തുടർച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. 2002ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ടാം ലോകകപ്പ് ഫൈനലിൽ കടക്കുന്ന ആദ്യ ടീമാണ് ഫ്രാൻസ്.