ഡൽഹി : ചോറും അരികൊണ്ടുണ്ടാക്കിയ പലഹാരങ്ങളും കഴിഞ്ഞാൽ പിന്നെ മലയാളികൾക്ക് പ്രിയം ചപ്പാത്തിയാണ്. പക്ഷെ കേരളത്തിന് വിഹിതമായി ലഭിച്ചുകൊണ്ടിരുന്ന 6450.074 മെട്രിക് ടൺ ഗോതമ്പ് കേന്ദ്രസർക്കാർ നിർത്തലാക്കി. ഇതിലൂടെ സംസ്ഥാനത്തെ 57% വരുന്ന മുൻഗണനേതര വിഭാഗത്തിൽപ്പെട്ട കാർഡ് ഉടമകൾക്ക് ഗോതമ്പ് ലഭിക്കാതെയായി. ഇതിന് ക്രിയാത്മകായ ഒരു പരിഹാരവുമായാണ് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും സംഘവും ഡൽഹിയിലെത്തിയത്.
ഗോതമ്പിന് പകരം റാഗി നൽകണമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ കണ്ട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിൻറെ ആവശ്യത്തോട് അനുഭാവപൂർവം പ്രതകരിച്ച മന്ത്രി 991 മെട്രിക് ടണ് റാഗി നൽക്കുമെന്ന് ഉറപ്പ് നൽകി. തുടക്കമെന്ന നിലയിൽ സംസ്ഥാനത്ത് ഒരു പഞ്ചായത്തിലെ ഒരു റേഷൻ കടയിലും ഇടുക്കി പാലക്കാട് വയനാട് ജില്ലകളിലെ മുഴുവൻ റേഷൻ കടകളിലൂടെയും റാഗി പൊടിച്ച് മാവാക്കി നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
കേരളത്തിൽ കൂടിവരുന്ന ജീവിതശൈലി രോഗങ്ങൾ കൂടി കണക്കിലെടുത്താണ് സർക്കാരിൻറെ തീരുമാനം. ആരോഗ്യ വകുപ്പും ഭക്ഷ്യ കമ്മീഷനും നൽകിയ നിർദേശങ്ങളും ഭക്ഷ്യ വകുപ്പ് പരിഗണിച്ചു. ആദിവാസി മേഖലകളിലും, മലയോര പ്രദേശങ്ങളിലും ഭക്ഷ്യ കമ്മീഷൻ നടത്തിയ പഠനത്തിൽ സ്ത്രീകളിലും കുട്ടികളിലും അനീമിയ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് കൂടുതൽ പയർ വർഗ്ഗങ്ങളും, പോഷകമൂല്യമുള്ള ധാന്യങ്ങളും പൊതുവിതരണ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത്.
അരിയേക്കാളും ഗോതമ്പിനേക്കാളും പോഷകമൂല്യമുള്ള അന്നജാഹാരമാണ് റാഗി. എന്ത് കൊണ്ടും നമ്മുടെ ഭക്ഷ്യരീതിക്ക് അനുയോജ്യമാണിത്. മുത്താറിയെന്നും പഞ്ഞപ്പുല്ല് എന്നും പേരുണ്ട് റാഗിക്ക്. വിറ്റമിൻ ബി6, ഫോളിക് ആസിഡ്, തുടങ്ങിയേറേയാണ് പോഷകമൂല്യം. പെട്ടന്ന് ദഹിക്കുന്ന റാഗി കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യപ്രദമാണ്. റാഗി മാത്രമല്ല കാൽസ്യത്തിൻ്റെയും പ്രോടീൻറെയും കലവറയായ കാബൂളി കടല പോലുള്ളവയും റേഷൻകടകളിലേക്കായി അനുവദിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടും അനുകൂലമായി തന്നെയാണ് കേന്ദ്രം പ്രതികരിച്ചത്. ആദ്യഘട്ടത്തിൽ പഞ്ചായത്തിലെ ഒരു റേഷൻകടയിലും, മുൻസിപ്പാലിറ്റികളിലെ ഒന്നിലധികം കടകളിലുമാകും കാബൂളി കടല വിതരണം ചെയ്യുക. ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചത് കേരളത്തിന് വെല്ലുവിളി തന്നെയാണെന്നിരിക്കെ ശരാശരി മലയാളിയുടെ ആരോഗ്യ പരിപാലനത്തിന് റേഷൻ കടകൾ ഹെൽത്ത് കോൺഷ്യസാകുന്നത് ഗുണകരമാണ്.