മലപ്പുറം: "ഫുട്ബാൾ ടൂർണമെന്റല്ലേ, തീർച്ചയായും വരും". കാളികാവ് പൂങ്ങോട് ജനകീയ ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് സംഘാടകർ ക്ഷണിച്ചപ്പോൾ കുറച്ചുനാളായി അലട്ടുന്ന ശാരീരികാസ്വാസ്ഥ്യകൾ മാമുക്കോയ മറന്നു. കോഴിക്കോട്ടെ വീട്ടിൽ നിന്ന് രണ്ടര മണിക്കൂർ ദൂരമുണ്ട് മലയോരപ്രദേശമായ പൂങ്ങോട്ടേക്ക്. അഭിനയത്തിനൊപ്പം ഫുട്ബാളിനെ കൂടി നെഞ്ചോട് ചേർത്ത മാമുക്കോയയുടെ അവസാന പൊതുപരിപാടിയായി അത്.24ന് രാത്രിഒമ്പതിനായിരുന്നു ടൂർണമെന്റിന്റെ ഉദ്ഘാടനം. ഇതിന് രണ്ടുദിവസം മുമ്പാണ് മാമുക്കോയയെ ഫോണിലൂടെ സംഘാടകർ ക്ഷണിച്ചത്. കോഴിക്കോട്ടെ വീട്ടിൽ നിന്ന് വൈകിട്ട് 5.30ന് തന്നെ മകളുടെ മകനൊപ്പം കാറിൽ പുറപ്പെട്ടു. രാത്രി എട്ടിന് പൂങ്ങോട് സ്റ്റേഡിയത്തിലെത്തിയപ്പോൾ കാണികൾ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ. മാമുക്കോയയുടെ വരവറിഞ്ഞ് സ്ത്രീകളും കുട്ടികളും എത്തിയിരുന്നു. ശരീരത്തിന്റെ ക്ഷീണം നടത്തത്തിലോ മുഖത്തോ പ്രകടമാക്കാതെ കാണികളെ അഭിവാദ്യം ചെയ്ത് ഗ്രൗണ്ടിലൂടെ അതിഥികൾക്കുള്ള ഇരിപ്പിടത്തിലേക്കെത്തി. എല്ലാവരോടും കുശലാന്വേഷണം. അഞ്ച് മിനിറ്റിന് ശേഷം കടുത്ത ശാരീരിക അസ്വസ്ഥതയുണ്ടെന്ന് മാമുക്കോയ സംഘാടകരോട് പറഞ്ഞു. ഉടനെ, ടൂർണമെന്റ് കമ്മിറ്റി സജ്ജമാക്കിയ ആംബുലൻസിൽ എട്ട് മിനിറ്റു കൊണ്ട് വണ്ടൂർ നിംസ് ആശുപത്രിയിലെത്തിച്ചു. സ്റ്റേഡിയത്തിൽ നിന്ന് ആശുപത്രിയിലെത്തുംവരെ ബോധരഹിതനായിരുന്നില്ലെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ജാഫർ നീലേങ്ങാടൻ പറഞ്ഞു. നില ഗുരുതരമായതോടെ രാത്രി ഒരുമണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഫുട്ബാൾ ഏറെയിഷ്ടം, അവസാന യാത്രയും ഗ്രൗണ്ടിൽ നിന്ന്
April 26, 2023
0
Tags