Type Here to Get Search Results !

എ.ഐ. ക്യാമറകൾ എല്ലാ മാസവും സ്ഥലം മാറ്റും; നിയമലംഘനത്തിന്റെ വിവരങ്ങൾ വാഹന ഉടമകളെ അറിയിക്കും; എത്ര തുക പിഴയെന്നും സ്മാർട്ട് ഫോണിലെത്തും; പിഴ ഈടാക്കുക മെയ് 19 മുതൽ; ലൈസൻസ് സ്മാർട്ട് കാർഡാക്കാൻ ഈടാക്കുക 200 രൂപയും പോസ്റ്റൽ ചാർജും; ഒരു വർഷം കഴിഞ്ഞാൽ 1,200



തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഗതാഗത കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കാൻ സ്ഥാപിച്ച നിർമ്മിത ബുദ്ധി (എ.ഐ) കാമറകൾ എല്ലാ മാസവും സ്ഥലം മാറ്റും. ഏപ്രിൽ 20 മുതൽ മെയ്‌ 19 വരെ പിഴയീടാക്കില്ലെങ്കിലും നിയമലംഘനം സംബന്ധിച്ച വിവരങ്ങൾ വാഹന ഉടമകളെ അറിയിക്കാനാണ് നിലവിലെ തീരുമാനം. എത്ര തുക പിഴ ഈടാക്കാൻ സാധ്യതയുള്ള നിയമലംഘനമാണ് വാഹന ഉടമ നടത്തിയതെന്ന് സ്മാർട്ട് ഫോണിലേക്ക് വിവരം കൈമാറും.

വ്യാഴാഴ്ചമുതൽ നിയമലംഘനങ്ങളെല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ. ക്യാമറ ജനങ്ങളിൽ ഭീതി ജനിപ്പിക്കുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടതിനാൽ ഒരു മാസത്തേക്ക് പിഴയുണ്ടായിരിക്കില്ല. ബോധവത്കരണം മാത്രമായിരിക്കും ഈ കാലയളവിൽ അധികൃതർ സ്വീകരിക്കുക. മെയ്‌ 19 മുതൽ പിഴ ഈടാക്കും. ഇന്നുമുതൽ നിയമലംഘനം സംബന്ധിച്ച അറിയിപ്പുകൾ അതതു വ്യക്തികളുടെ സ്മാർട്ട് ഫോണിലേക്കെത്തും.


1,000 രൂപയാണ് ഹെൽമറ്റില്ലാതെ വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച പിഴ. കേരളത്തിലിത് 500 രൂപയാണ്. അങ്ങനെ നോക്കിയാൽ വളരെ കുറച്ചു മാത്രമാണ് കേരളം ഈടാക്കുന്ന പിഴ. അപകടങ്ങൾ കുറയ്ക്കാനുള്ള ചെറിയ ശിക്ഷ മാത്രമായി ഇതിനെ കണ്ടാൽ മതിയെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇരുചക്ര വാഹനത്തിൽ സാധാരണ കുടുംബം യാത്രചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത് കേന്ദ്ര നിയമമാണ്. അതിൽ മാറ്റംവരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല. കുട്ടികളുടെ സുരക്ഷയെക്കരുതിയാണ് നിയമം കൊണ്ടുവന്നത്. ഈ നിയമങ്ങൾ ഉണ്ടാക്കിയവർ തന്നെയാണ് ഇപ്പോൾ വിമർശനങ്ങളുമായി രംഗത്തുവരുന്നത്. സർക്കാരിനു വേണ്ടിയല്ല, ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടിയാണ് ഇപ്പോഴത്തെ സജ്ജീകരണങ്ങൾ. അതിനെ മറികടക്കാനുള്ള സംവിധാനങ്ങൾ പരീക്ഷിക്കരുത്.

അപകടങ്ങളിൽ മരിക്കുന്ന 58 ശതമാനവും ഇരുചക്ര വാഹനങ്ങളിൽ യാത്രചെയ്യുന്നവരാണ്. ഇത്തരം മരണങ്ങൾ കുറയ്ക്കുകയെന്നതാണ് ക്യാമറ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. അപകടങ്ങൾ ഇല്ലാത്ത ദിവസങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഈ സംവിധാനങ്ങളെല്ലാം. എല്ലാ ജില്ലകളിലേക്കുമായി വാഹനങ്ങളുടെ വേഗം പരിശോധിക്കുന്ന മൊബൈൽ പരിശോധനാ സംവിധാനങ്ങൾ അധികമായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇനിമുതൽ ലൈസൻസ് കാർഡുകൾ സ്മാർട്ട് കാർഡുകളായിരിക്കും. നിലവിലെ ലൈസൻസ് ഉടമകൾക്ക് ഇപ്പോഴുള്ള ലൈസൻസ് സ്മാർട്ട് കാർഡ് ആക്കിമാറ്റാം. ഒരു വർഷത്തിനുള്ളിൽ ലൈസൻസ് സ്മാർട്ട് കാർഡാക്കുന്നതിന് 200 രൂപയും പോസ്റ്റൽ ചാർജും ഈടാക്കും. ഒരു വർഷം കഴിഞ്ഞാൽ 1,200 രൂപയും പോസ്റ്റൽ ചാർജുമാക്കി വർധിപ്പിക്കും.

മോട്ടർ വാഹന വകുപ്പിന്റെ 726 എഐ (നിർമ്മിതബുദ്ധി) ക്യാമറകളാണ് കേരളത്തിലെ നിരത്തുകളിൽ മിഴിതുറന്നിരിക്കുന്നത്. മെയ് 20 മുതൽ പിഴ ഈടാക്കും. കേരളത്തിലെ റോഡുകൾ മെച്ചപ്പെട്ട സാഹചര്യത്തിൽ വാഹനങ്ങളുടെ വേഗപരിധി പുനഃക്രമീകരിക്കും. അഴിമതി ഇല്ലാതെ നിയമലംഘനം കണ്ടുപിടിക്കാനാണ് ക്യാമറകൾ സ്ഥാപിച്ചത്. ഒരു വർഷം 40,000 അപകടമാണ് കേരളത്തിൽ നടക്കുന്നത്. നാലായിരത്തിലധികം പേർ അപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 58 ശതമാനവും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. 25 ശതമാനം കാൽനട യാത്രക്കാരാണ് എന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

സീറ്റ് ബെൽറ്റ് ധരിക്കാതെയും മൊബൈൽ ഫോൺ ഉപയോഗിച്ചും വണ്ടി ഓടിച്ചാൽ കയ്യോടെ പിടികൂടി പിഴ ഈടാക്കുന്നത് ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ക്യാമറകളാണ് കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിരിക്കുന്നത്. 726 ക്യാമറകളാണ് 236 കോടി ചെലവാക്കി കേരളത്തിലെ പ്രധാന പാതകളിലും ടൗണുകളിലും സ്ഥാപിച്ചത്. 33 ലക്ഷം രൂപയോളമാണ് ഒരു ക്യാമറയുടെ വില. കെൽട്രോണിനായിരുന്നു പൂർണ ചുമതല. 4 വർഷം മുൻപ് തീരുമാനിച്ച് കരാർ കൊടുത്ത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 8 മാസമായെങ്കിലും ഇന്നാണ് ഉദ്ഘാടനം ചെയ്തത്.

എ.ഐ കാമറ കണ്ടെത്തുന്ന കുറ്റങ്ങളും പിഴയും:

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ - ആദ്യപിഴ 2000, തുടർന്ന് 4000, രജിസ്ട്രേഷൻ ഇല്ലെങ്കിൽ (സ്വകാര്യവാഹനങ്ങൾ) 3000, റോഡ് നികുതി അടച്ചില്ലെങ്കിൽ സ്വകാര്യവാഹനം- 250, അമിതവേഗം (കാർ) -1500, ലൈൻ ട്രാഫിക് ലംഘനം- 2000, റെഡ് ലൈറ്റ് മറികടക്കൽ -2000, ഇരുചക്രവാഹനങ്ങളിൽ രണ്ടിൽകൂടുതൽ പേർ യാത്ര ചെയ്യൽ- 2000

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad