Type Here to Get Search Results !

അയോഗ്യത ഭീഷണി നേരിട്ട് രാഹുല്‍ ഗാന്ധി; ഹൈക്കോടതി തീരുമാനം നിര്‍ണ്ണായകമാകും



ദില്ലി: മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷം തടവ് എന്ന പരമാവധി ശിക്ഷ കിട്ടിയതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്‍റ് അംഗത്വവും അനിശ്ചിതത്വത്തിലായി.


മേല്‍ക്കോടതികള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിക്ക് നിര്‍ണ്ണായകമാകും.


ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരെ അയോഗ്യരാക്കാനുള്ള ചട്ടങ്ങളില്‍ കര്‍ശന നിലപാട് മുമ്ബ് സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ശിക്ഷ വരുന്ന ദിവസം മുതല്‍ അയോഗ്യരാകും എന്നതാണ് നിലവിലെ ചട്ടം. ബലാത്സംഗം, അഴിമതി ഉള്‍പ്പടെ ഗൗരവതരമായ കുറ്റങ്ങള്‍ക്ക് ശിക്ഷ എത്രയായാലും അയോഗ്യത വരും എന്നതാണ് ചട്ടം. മറ്റെല്ലാ ക്രിമിനല്‍ കേസുകളിലും രണ്ട് വര്‍ഷമോ അതിലധികമോ ശിക്ഷ കിട്ടിയാല്‍ അയോഗ്യത എന്ന വ്യവസ്ഥയുണ്ട്. ക്രിമിനല്‍ മാനനഷ്ടത്തില്‍ പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവാണ് ഇപ്പോള്‍ കോടതി നല്‍കിയിരിക്കുന്നത്. മേല്‍ക്കോടതികള്‍ ഇത് അംഗീകരിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമാകാനുള്ള സാഹചര്യം ഒരുങ്ങും.


തല്‍ക്കാലം കുറ്റം ചെയ്തെന്ന വിധി കോടതി അപ്പീല്‍ നല്‍കാനായി സ്റ്റേ ചെയ്തിരിക്കുകയാണ്. അതിനാല്‍ ഉടന്‍ രാഹുല്‍ ഗാന്ധി അയോഗ്യനാകില്ല. അപ്പീല്‍ പരിഗണിക്കുമ്ബോള്‍ ഹൈക്കോടതി വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്യണം. ശിക്ഷ മാത്രം സ്റ്റേ ചെയ്താലും അയോഗ്യത നിലവില്‍ വരും. അതിനാല്‍ മേല്‍ക്കോടതികള്‍ എടുക്കുന്ന നിലപാട് രാഹുലിന് നിര്‍ണ്ണായകമാകും. അതായത് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലുടനീളം ഇനി ഈ വിധി വലിയ സമ്മര്‍ദ്ദമായി തുടരും.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad