കണ്ണൂർ: സ്വർണക്കടത്ത്, ക്വട്ടേഷൻ അടക്കമുള്ള കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് ആകാശ് തില്ലങ്കേരിയെ അറസ്റ്റ് ചെയ്തത്. കാപ്പ ചുമത്തി തന്നെ ആകാശിന്റെ സുഹൃത്ത് ജിജോയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രകോപനപരമായ പ്രസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആകാശിനെതിരെ നിലവിലുണ്ട്. ജിയോയ്ക്കും ആകാശിനോടൊപ്പം കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ജില്ലാ കളക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് അറസ്റ്റ്. പോലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് കളക്ടർ അറസ്റ്റിന് ഉത്തരവിട്ടത്. ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതിയാണ് ആകാശ്. മറ്റു കേസുകളിൽ അകപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് ഷുഹൈബ് കേസിൽ ആകാശിന് ജാമ്യം അനുവദിച്ചിരുന്നത്.
ഇതിനിടെയാണ് ഡിവൈഎഫ്ഐ വനിതാ നേതാവിനെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആകാശ് പ്രതിയായത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാകണമെന്ന് കോടതി ആകാശിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് കാട്ടി ആകാശിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.