ഇസ്താംബൂള്‍: തുർക്കിയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ കാണാതായ മുന്‍ ചെല്‍സി താരം ക്രിസ്റ്റ്യന്‍ ആറ്റ്‌സുവിനെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്തി.ഘാന ദേശീയ താരമായ ആറ്റ്സുവിനെ ഭൂകമ്പത്തില്‍ കാണാതായ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. താരത്തെ രക്ഷിച്ച വിവരം ഘാന ഫുട്ബോള്‍ അസോസിയേഷനാണ് അറിയിച്ചത്.തുർക്കി ആഭ്യന്തര ഫുട്‌ബോൾ ലീഗിൽ ഹതായ് സ്‌പോറിനു വേണ്ടി കളിക്കുന്ന താരമാണ് ആറ്റ്സു. ആറ്റ്സു താമസിച്ചിരുന്ന ഹതായ് സ്‌പോര്‍ പ്രവിശ്യയില്‍ ഭൂകമ്പമുണ്ടായിരുന്നു. കാണാതാവുന്നതിന്‍റെ തലേദിവസം തുർക്കി സൂപ്പർ ലീഗ് മത്സരത്തിൽ ഇഞ്ചുറി ടൈമിലെ ഗോളുമായി ടീമിന്റെ വിജയനായകനായിരുന്നു ആറ്റ്‌സു. ഞായറാഴ്ച രാത്രി കാസംപാസയ്‌ക്കെതിരായ മത്സരത്തിൽ 97-ാം മിനിറ്റിൽ ആറ്റ്‌സു നേടിയ ഒരേയൊരു ഗോളിനായിരുന്നു ഹതായ് സ്‌പോറിന്റെ ജയം.എന്നാൽ, പുലർച്ചെ ലോകത്തെ ഞെട്ടിച്ച ഭൂകമ്പത്തിൽ താരവും അകപ്പെട്ട വിവരമാണ് പിന്നീട് പുറത്തുവന്നത്. ടീം ഡയരക്ടറായ താനർ സവൂതിനെയും കാണാതായതായി ഹതായ് സ്‌പോർ വക്താവ് മുസ്തഫ ആസാത് അറിയിച്ചിരുന്നു. ന്യൂകാസിൽ, ചെൽസി മധ്യനിര താരമായിരുന്ന ആറ്റ്‌സു കഴിഞ്ഞ സെപ്റ്റംബറിലാണ് തുർക്കി ക്ലബിനൊപ്പം ചേരുന്നത്. അഞ്ചു സീസൺ ന്യൂകാസിലിനു വേണ്ടി പന്തു തട്ടിയ താരം 2021ൽ സൗദി ക്ലബായ അൽറാഇദിനൊപ്പം ചേർന്നു. സൗദിയിൽനിന്ന് കഴിഞ്ഞ വർഷമാണ് തുർക്കി ലീഗിലെത്തുന്നത്. 2012ൽ ഘാനയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ച ആറ്റ്‌സു 2019ലാണ് അവസാനമായി ദേശീയ ടീമിനു വേണ്ടി കളിക്കുന്നത്. ഇതിനുശേഷം ടീമിൽ ഇടംലഭിച്ചില്ലെങ്കിലും ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ല. 2014 ലോകകപ്പിലും നാല് ആഫ്രിക്കൻ നാഷൻസ് കപ്പിലും ഘാനയ്ക്കായി പന്തുതട്ടിയിരുന്നു.
തുർക്കി ഭൂകമ്പം; കാണാതായ മുൻ ചെൽസി താരം ആറ്റ്‌സുവിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ജീവനോടെ കണ്ടെത്തി
February 08, 2023
0
Tags