സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. വിഷയം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി ഈ മാസം പത്തിന് ചർച്ച ചെയ്യും. കേന്ദ്ര സർക്കാർ മാതൃകയിൽ ശനി, ഞായർ ദിവസങ്ങളിൽ പുതിയൊരു പ്രൃത്തിദിന രീതിയാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നൽകാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്കാര കമ്മീഷൻ അത്തരമൊരു നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്. ഇതിനുള്ള നിർദേശം ചീഫ് സെക്രട്ടറി തലത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താനാണ് തീരുമാനം. ഈമാസം പത്തിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സർവീസ് സംഘടനകളുമായുള്ള ചർച്ച.
നാലാം ശനിയാഴ്ച അവധി നൽകിയാൽ സർക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഓഫീസ് ആവശ്യങ്ങൾക്കായി വരുന്ന അതിഭീമമായ ഇന്ധന ചിലവ്, വൈദ്യുതി ചിലവ്, വെള്ളം എന്നിവ ലാഭിക്കാം. നാലാം ശനി അവധി നൽകുമ്പോൾ പ്രവൃത്തി സമയത്തിൽ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതൽ 5.15 വരെ യാണ് സമയക്രമം. ഇത് ശുപാർശ നടപ്പിലായാൽ ഒരു മണിക്കൂർ വർധിപ്പിച്ച് രാവിലെ 9.15 മുതൽ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും.
സർവീസ് സംഘടനകൾ ഈ നിർദേശത്തിന് അനുകൂലമാണെന്നാണ് ലഭിക്കുന്ന വിവരം. എങ്കിലും അന്തിമ തീരുമാനം ചർച്ചകൾക്ക് ശേഷമായിരിക്കും.