കൊച്ചി: എടവനക്കാട് കൊലപാതക കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. കൊലപാതകം ചെയ്തത് സജീവന്‍ ഒറ്റയ്ക്കെന്ന് പൊലീസ്.
സംശയത്തിന് ഇടവരാത്ത രീതിയില്‍ പ്രതി കഥമെനയുകയായിരുന്നുവെന്നും എസ് പി വിവേക് കുമാര്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കുകയാണ് എസ് പി. അന്വേഷണത്തിന്‍്റെ ആദ്യഘട്ടത്തില്‍ തെളിവുകള്‍ ലഭിച്ചിരുന്നില്ല. തിരോധാന കേസുകള്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് കേസ് ചുരുളഴിഞ്ഞതെന്നും എസ്പി വ്യക്തമാക്കി. പ്രതി കൃത്യം നിര്‍വഹിച്ചത് ഒറ്റക്കാണ്. ഓഗസ്റ്റ് 16 ന് കൊലപാതകം നടത്തിയെന്നാണ് പ്രതിയുടെ മൊഴി. ഭാര്യ കാമുകന്റെ കൂടെപ്പോയെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. സജീവനെതിരെ മറ്റ് ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തത് സംശയം ഉണ്ടാക്കിയില്ല. ഇയാളെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും.
കൊലപാതകം,തെളിവ് നശിപ്പിക്കല്‍ എന്നി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എടവനക്കാട് വാചാക്കലിലെ വാടക വീടിന്‍റെ മുറ്റത്ത് നിന്ന് പൊലീസ് ശേഖരിച്ച രമ്യയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും. ശരീര അവശിഷ്ടങ്ങളില്‍ നിന്ന് ഡിഎന്‍എ പരിശോധനയും പൊലീസ് ഉണ്ടാകും. ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട് അതേ വീട്ടിലായിരുന്നു കഴിഞ്ഞ ഒന്നരവര്‍ഷമായി സജീവന്‍ താമസിച്ചത്. നാട്ടുകാരുമായി വലിയ സൗഹൃദം സൂക്ഷിച്ചിരുന്ന ഇയാളെ ഭാര്യയുടെ തിരോധാനത്തില്‍ ആരും സംശയിച്ചതുമില്ല. നരബലി കേസിനെ തുടര്‍ന്ന് കാണാതായെന്ന പരാതികളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയതാണ് മൊബൈല്‍ ഫോണ്‍ രേഖകളടക്കം തെളിവായി ശേഖരിച്ച് സജീവന്‍റെ അറസ്റ്റിലേക്കെത്തിച്ചത്.
പെയിന്‍റിംഗ് തൊഴിലാളിയാണ് സജീവന്‍.നാട്ടുകാരുമായി വലിയ സൗഹൃദം. 45 വയസ്സുള്ള സജീവനെ പറ്റി ആര്‍ക്കുമൊരു പരാതിയുമുണ്ടായിരുന്നില്ല. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം പോയെന്ന് പ്രചരിപ്പിച്ച് സഹതാപംപിടിച്ച് പറ്റാനും ഇയാള്‍ക്കായി. രമ്യ ബെംഗളൂരുവില്‍ പോയെന്ന് ആദ്യം പറഞ്ഞത് നാണക്കേട് കൊണ്ടെന്നും സുഹൃത്തുക്കളെ അടക്കം പറഞ്ഞ് വിശ്വസിപ്പിച്ചു.മക്കളുടെ എല്ലാം കാര്യങ്ങളും നന്നായി നോക്കി ഒരു സംശയത്തിനും ഇടനല്‍കിയതുമില്ല. അങ്ങനെ രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുമ്ബോഴാണ് കഥകളെല്ലാം പൊളിഞ്ഞ് പ്രതി പൊലീസിന്‍റെ വലയിലായത്.
മൊഴികളില്‍ സജീവന്‍ പറഞ്ഞ തിയതികളും രമ്യയുടെ ഫോണ്‍ രേഖകളിലുമുള്ള വൈരുദ്ധ്യത്തിലുമാണ് സംശയം തുടങ്ങിയത്. ആഴ്ചകളായി സജീവന്‍ അറിയാതെ പൊലീസ് ഇയാളുടെ ഓരോ നീക്കങ്ങളും നിരീക്ഷിച്ചു. തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍ പിന്നെയും ചേര്‍ച്ചയിലായ്മ.ഒടുവിലാണ് വലിയ ഞെട്ടലോടെ സജീവനിലെ കൊലപാതകിയെ നാട് അറിയുന്നത്.ഭാര്യയുടെ ഫോണിലേക്ക് തുടര്‍ച്ചയായ കോളുകള്‍ വരുന്നതിനെ ചൊല്ലിയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് കുറ്റം സമ്മതിച്ച് സജീവന് പൊലീസിന് നല്‍കിയ മൊഴി. നഗരത്തിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരിയായിരുന്നു രമ്യ.കാണാതാകുന്പോള്‍ 36 വയസ്സ് പ്രായം.ലോജിസ്റ്റിക് സംബന്ധമായ കോഴ്സിനും നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ചേര്‍ന്നിരുന്നു രമ്യ.എടവനക്കാട് തന്നെ ഇരുവരും സ്വന്തമായി വീട് പണി തുടങ്ങിയെങ്കിലും വര്‍ഷങ്ങളായി ഇത് പൂര്‍ത്തിയാകാതെ കിടക്കുകയാണ്. പത്ത് ലക്ഷത്തോളം രൂപ കടമുണ്ട് സജീവന്.വര്‍ഷങ്ങളായി വാച്ചാക്കലിലെ വാടകവീട്ടിലാണ് താമസം. കൃത്യം നടത്തിയതിന് ശേഷവും ഇയാളും മക്കളും ഇവിടെ തുടര്‍ന്നു.