അയൽവീട്ടിലെ പട്ടിയുടെ കടിയേറ്റ യുവാവ് പേവിഷബാധയാൽ മരിച്ചു. വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണു (29)വാണ് മരണപ്പെട്ടത്. രണ്ടുമാസം മുൻപാണ് പട്ടിയുടെ കടിയേറ്റത്. പ്രതിരോധ വാക്സിൻ എടുത്തിരുന്നില്ല.
കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയും ശാരീരിക അസ്വസ്ഥതയുമുണ്ടായതിനെത്തുടർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു.
ആംബുലൻസ് ഡ്രൈവർ ആണ് ജിഷ്ണു. ഭാര്യ: അജിസ. മകൾ: അൽഫാന. ജിഷ്ണുവുമായി സമ്പർക്കം ഉണ്ടായിരുന്ന മുപ്പതോളം പേർ വക്കം ഗവ. ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച പ്രതിരോധ വാക്സിൻ സ്വീകരിച്ചു. ചൊവ്വാഴ്ച പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറി പേവിഷബാധയെയും അതിന്റെ ചികിത്സാ രീതികളെയും കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.