ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ശനിയാഴ്ച ഡൽഹിയിലെത്തും. നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമൽഹാസൻ, സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബാംഗങ്ങൾ, കോൺഗ്രസ് നേതാക്കൾ എന്നിവർ തലസ്ഥാനത്ത് യാത്രക്കൊപ്പം ചേരുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന സർക്കാർ മുന്നറിയിപ്പ് പാലിച്ച് മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹരിയാനയിൽനിന്ന് ഡൽഹിയിൽ എത്തുന്ന യാത്രയിൽ അരലക്ഷത്തോളം പേർ അണിനിരക്കുമെന്ന് സംഘാടകർ വിശദീകരിച്ചു. ബദർപുർ അതിർത്തിയിൽ രാവിലെ ആറിന് എത്തുന്ന യാത്ര ഇന്ത്യ ഗേറ്റ്, ചെങ്കോട്ട അടക്കം ഡൽഹിയുടെ വിവിധ സ്ഥലങ്ങളിലൂടെ മുന്നോട്ടുനീങ്ങും.മഹാത്മ ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സമാധി കേന്ദ്രങ്ങളായ രാജ്ഘട്ട്, ശക്തിസ്ഥൽ, ശാന്തിവൻ എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി ഏതാനും യാത്രികർക്കൊപ്പമെത്തി പ്രാർഥന നടത്തും. ശനിയാഴ്ച രാത്രി സമാപിക്കുന്ന പദയാത്ര ഇടവേളക്കു ശേഷം ജനുവരി മൂന്നിന് യു.പിയിൽനിന്നാണ് വീണ്ടും തുടങ്ങുന്നത്. തുടർന്ന് ഹരിയാന, പഞ്ചാബ് വഴി കശ്മീരിലേക്ക്. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്ന് തുടങ്ങിയ ഭാരത് ജോഡോ യാത്ര 108ാം ദിവസമാണ് ഡൽഹിയിൽ എത്തുന്നത്.
ജോഡോ യാത്ര ഇന്ന് ഡൽഹിയിൽ; രാഹുലിനൊപ്പം കമൽഹാസനും
December 23, 2022
0
Tags