ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനും മന്ത്രിസഭയിലേക്ക്. ബുധനാഴ്ച അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. നിലവിൽ ചെപ്പോക്കിൽനിന്നുള്ള ഡിഎംകെ എംഎൽഎയാണ് അദ്ദേഹം. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകൾ അദ്ദേഹത്തിന് നൽകിയേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി നേരിട്ട് മേൽനോട്ടം വഹിച്ചിരുന്ന പ്രത്യേക പദ്ധതികളുടെ നിർവഹണ ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
2019- മുതൽ ഡിഎംകെ യുവജന വിഭാഗത്തിന്റെ സെക്രട്ടറിയാണ് ഉദയനിധി. 1982 മുതൽ 2017 വരെ നിലവിലെ മുഖ്യമന്ത്രി സ്റ്റാലിൻ വഹിച്ചിരുന്ന പദവിയാണിത്. 2021-ൽ തമിഴ്നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും പാർട്ടിയുടെ താരപ്രചാരകരിൽ ഒരാളായിരുന്നു ഉദയനിധി. മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല. മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയാൽ അതേക്കുറിച്ച് പ്രതികരിക്കാമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
അദ്ദേഹത്തെ മന്ത്രിയാക്കുന്ന കാര്യത്തിൽ പാർട്ടിയുടെ ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. സ്റ്റാലിനുമായി അടുപ്പമുള്ള നേതാക്കൾ ഉദയനിധിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തെതന്നെ ഉന്നയിച്ചിരുന്നുവെന്നാണ് പേര് വെളിപ്പെടുത്താത്ത പാർട്ടി നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നത്. സിനിമയിലെ തിരക്കുകൾ കാരണം ഉദയനിധി മന്ത്രിയാകാൻ വിസമ്മതിക്കുകയായിരുന്നു എന്നാണ് വിവരം.