സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മൺഡൂസ് ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുകയാണ്. മണിക്കൂറില്‍ 65 മുതല്‍ 75 കിലോമീറ്റര്‍ വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
അതേസമയം മൺഡൂസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്തേക്ക് രാവിലെയോടെ പ്രവേശിച്ചു. ചെന്നൈ നഗരത്തിൽ മഴ തുടരുന്നതിനാൽ പട്ടിനപാക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. കോവളത്ത് ഗതാഗതനിയന്ത്രണമുണ്ട്.പുതുച്ചേരി, ചെങ്കൽപട്ട്, വെല്ലൂർ,കാഞ്ചീപുരം, തിരുവള്ളൂർ, കാരയ്ക്കൽ,ചെന്നൈ എന്നീ ജില്ലകളിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.മോശം കാലാവസ്ഥയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള 16 വിമാനങ്ങളാണ് റദ്ദാക്കിയത്.