Type Here to Get Search Results !

മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ ഡിസംബര്‍ 11 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രത്യേകത അറിയാം



മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന്റെ പണി പൂര്‍ത്തിയായി. എക്സ്പ്രസ് വേയുടെ ഒരു പ്രധാന ഭാഗമാണ് പൂര്‍ത്തിയായിരിക്കുന്നത്. ഡിസംബര്‍ 11 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പാത ഉദ്ഘാടനം ചെയ്യും. അതിനുശേഷം നാഗ്പൂരില്‍ നിന്ന് ഷിര്‍ദിയിലേക്കുള്ള 550 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഹൈവേയിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങും. ഇതോടൊപ്പം, പ്രധാനമന്ത്രി മോദി വന്ദേ ഭാരത് ട്രെയിനിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മവും നിര്‍വ്വഹിക്കും. നാഗ്പൂരിലെ മെട്രോ ട്രെയിനിന്റെ ആദ്യ ഘട്ടം, എയിംസ്, ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേ കമ്മീഷന്‍ ചെയ്യുന്നതോടെ ഇരു നഗരങ്ങളും തമ്മിലുള്ള ദൂരം കുറയുകയും വ്യാപാരം അതിവേഗം വളരുകയും ചെയ്യും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ ഈ പദ്ധതിയെ ഗെയിം ചേഞ്ചര്‍ എന്നാണ് വിശേഷിപ്പിച്ചത്


ബാലാസാഹെബിന്റെ പേരിലുള്ള അതിവേഗ പാത


ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെയുടെ പേരിലാണ് പദ്ധതി. ബാലാ സാഹെബ് താക്കറെ സമൃദ്ധി എക്സ്പ്രസ് വേ എന്നാണ് ഇത് അറിയപ്പെടുക. മഹാരാഷ്ട്രയുടെ അഭിവൃദ്ധിയിലേക്കുള്ള പാത എന്നാണ് ഈ എക്സ്പ്രസ് വേ അറിയപ്പെടുന്നത്. മഹാരാഷ്ട്രയുടെ വികസനത്തില്‍ ഈ പദ്ധതി ഏറെ പ്രയോജനം ചെയ്യും എന്നാണ് വിലയിരുത്തല്‍. 


മുംബൈയില്‍ നിന്ന് നാഗ്പൂരിലേക്ക് 8 മണിക്കൂര്‍ യാത്ര


മുംബൈ-നാഗ്പൂര്‍ എക്‌സ്പ്രസ് വേ 701 കിലോമീറ്റര്‍ നീളവും 6 വരി ഹൈവേയുമാണ്. ആവശ്യമെങ്കില്‍, ഇത് 8 പാതയായി ഉയര്‍ത്താം. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ എക്‌സ്പ്രസ് വേ മുംബൈയില്‍ നിന്ന് നാഗ്പൂരിലേക്കുള്ള യാത്രാ സമയം പകുതിയായി കുറയ്ക്കും. നേരത്തെ 16 മണിക്കൂര്‍ എടുത്തിരുന്ന യാത്ര ഇപ്പോള്‍ 8 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കും.


11 ജില്ലകളിലൂടെ അതിവേഗപാത കടന്നുപോകും


അതുല്യമായ എഞ്ചിനീയറിംഗിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ഹൈവേ. ഈ അതിവേഗ പാത മഹാരാഷ്ട്രയിലെ 11 ജില്ലകളിലൂടെയും 392 ഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നു. ഈ ഹൈവേ വിദര്‍ഭ, മറാത്ത്വാഡ, മുഴുവന്‍ മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്കും കണക്റ്റിവിറ്റിയും സമൃദ്ധിയും പ്രദാനം ചെയ്യും. ഈ എക്സ്പ്രസ് വേയില്‍ പുതിയ സാമ്പത്തിക ഇടനാഴിയും നിര്‍മിക്കുന്നുണ്ട്. ഇതിലൂടെ 14 ജില്ലകളെ സംയോജിപ്പിച്ച് തുറമുഖവുമായി ബന്ധിപ്പിക്കും.

ഹൈവേയില്‍ ടോള്‍ ടാക്സ് അടയ്ക്കേണ്ടി വരും


മുംബൈ-നാഗ്പൂര്‍ എക്സ്പ്രസ് വേയില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനും ടോള്‍ ടാക്സ് നല്‍കേണ്ടിവരും. ഇതിനായി 26 ടോള്‍ ടാക്‌സ് കൗണ്ടറുകള്‍ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. 55000 കോടി രൂപയാണ് എക്സ്പ്രസ് വേയുടെ ചെലവ് കണക്കാക്കിയിരിക്കുന്നത്.


ഹൈവേയില്‍ മെഡിക്കല്‍ സൗകര്യങ്ങള്‍


എക്സ്പ്രസ് വേയില്‍ അപകടമുണ്ടായാല്‍ ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ ലഭ്യമാക്കിയിട്ടുണ്ട്. ആംബുലന്‍സിന് 108 വിളിക്കണം. 15 ആംബുലന്‍സുകള്‍, 15 റാപ്പിഡ് റെസ്പോണ്‍സ് വാഹനങ്ങള്‍, 13 പട്രോള്‍ വാഹനങ്ങള്‍ എന്നിവ അടിയന്തര സാഹചര്യങ്ങളില്‍ സഹായിക്കാന്‍ ഹൈവേയില്‍ വിന്യസിക്കും.

കര്‍ഷകര്‍ക്ക് ഹൈവേയുടെ ഗുണം ലഭിക്കും


കര്‍ഷകര്‍ക്ക് ഈ അതിവേഗ പാത പ്രയോജനപ്പെടും. ഹൈവേ കടന്നുപോകുന്ന പ്രദേശത്തെ കര്‍ഷകരുടെ വിധി മാറും. ഹൈവേയില്‍ 20 കൃഷി സമൃദ്ധി കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിലൂടെ കര്‍ഷകരുടെ ചരക്കുകള്‍ എളുപ്പത്തില്‍ കൊണ്ടുപോകാനാകും. എക്സ്പ്രസ് വേയില്‍ പച്ചപ്പും ക്രമീകരിക്കും. ഇതില്‍ 1268 മരങ്ങള്‍ നടാനും പദ്ധതിയുണ്ട്.


50,000 കോടിയുടെ പദ്ധതി


50,000 കോടിയിലധികം രൂപയാണ് ഈ ബൃഹത് പദ്ധതിയുടെ ബജറ്റ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഹൈവേയുടെ ബാക്കി ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രകൃതി സ്‌നേഹികള്‍ക്കും ഈ ഹൈവേ വളരെ ഇഷ്ടപ്പെടും, കാരണം ഇതിന്റെ ഒരു ഭാഗം വനത്തിലൂടെയും കടന്നുപോകുന്നു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad