തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ മാർച്ച് 31നു മുൻപ് ജീവനക്കാർക്കു ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്താൻ തീരുമാനിച്ചെങ്കിലും സ്കൂളുകൾ, കോളജുകൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നടപ്പാക്കുന്നതിനെക്കുറിച്ചു തൽക്കാലം ആലോചിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
കലക്ടറേറ്റുകൾ, ഡയറക്ടറേറ്റുകൾ, വകുപ്പു മേധാവികളുടെ ഓഫിസുകൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിനു മുൻപ് ഈ സംവിധാനം നടപ്പാക്കി ഹാജർനില ശമ്പള സോഫ്റ്റ്‍വെയറായ സ്പാർക്കുമായി ബന്ധിപ്പിക്കും. സിവിൽ സ്റ്റേഷനുകൾ, മിനി സിവിൽ സ്റ്റേഷനുകൾ, താലൂക്ക് ഓഫിസുകൾ, മറ്റു പ്രധാന ഓഫിസുകൾ എന്നിവിടങ്ങളിലെല്ലാം പഞ്ചിങ് വരും.
ജീവനക്കാർ കുറവുള്ള ചെറിയ ഓഫിസുകളിൽ തൽക്കാലം പഞ്ചിങ് ഉണ്ടാകില്ല. പഞ്ചിങ്ങിനുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക ബാധ്യത കൂടി പരിശോധിച്ചശേഷമേ ഏതൊക്കെ ഓഫിസുകളെ ഉൾപ്പെടുത്തണമെന്നു തീരുമാനിക്കൂ. സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങൾ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചിങ്ങുണ്ടാകും.
സെക്രട്ടേറിയറ്റിൽ ജനുവരി 1 മുതൽ ആക്സസ് കൺട്രോൾ സംവിധാനവും നടപ്പാക്കുകയാണ്. ഡിജിറ്റൽ വാതിലിൽ കാർഡ് സ്വൈപ് ചെയ്താലേ ഓഫിസിൽ കയറാനും ഇറങ്ങാനും കഴിയൂ. ജോലിക്കെത്തിയശേഷം മുങ്ങിയാൽ ശമ്പളം നഷ്ടപ്പെടും.