മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ് അൽ നസറുമായി കരാർ ഒപ്പിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സ്പാനിഷ് സ്‌പോർട്‌സ് മാധ്യമമായ മാർസ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അൽ നസറുമായി റൊണാൾഡോ ഏഴ് വർഷത്തേക്കുളള കരാർ ഒപ്പുവെക്കുന്നതായാണ് റിപ്പോർട്ട്. രണ്ടര വർഷം കളിക്കാരൻ ആയും ബാക്കി കാലയളവിൽ റൊണാൾഡോ സൗദി അറേബ്യയുടെ അംബാസഡർ ആകുമെന്നുമാണ് വിവരം.
അൽ നസറുമായി റൊണാൾഡോ ഒപ്പിടുന്നത് അദ്ദേഹത്തിന്റെ എലൈറ്റ് യൂറോപ്യൻ ചാപ്റ്ററിനും ചാമ്പ്യൻസ് ലീഗ് സ്വപ്നങ്ങൾക്കും വിരാമമിടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഫിഫ ലോകകപ്പിന് ശേഷം അൽ നസറിനൊപ്പം ചേരുമെന്ന റിപ്പോർട്ടുകൾ റൊണാൾഡോ നേരത്തെ നിഷേധിച്ചിരുന്നു. യുനൈറ്റഡ് പുറത്താക്കിയ ഉടനെ താരത്തിനായി മുന്നിലെത്തിയ ആദ്യ ടീം സൗദിയിലെ ഒന്നാം നമ്പർ ക്ലബ്ബായ അൽ നസർ ആയിരുന്നു. അൽ നസർ താരത്തിനായി ലോക റെക്കോഡ് തുകയാണ് മുന്നോട്ട് വച്ചത്. റൊണാൾഡോയുടെ എക്കാലത്തെയും എതിരാളിയായ ലയണൽ മെസ്സി സൗദി അറേബ്യയുടെ ടൂറിസം അംബാസഡർ കൂടിയാണ്.
പിയേഴ്‌സ് മോർഗനുമായുള്ള വിവാദ അഭിമുഖമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുള്ള ക്രിസ്റ്റിയാനോയുടെ പുറത്താകലിന് വഴിവെച്ചത്. അഭിമുഖത്തിൽ യുണൈറ്റഡിനെതിരെയും പരിശീലകർക്കെതിരെയും ക്രിസ്റ്റ്യാനോ വിമർശനം ഉന്നയിച്ചിരുന്നു. യുണൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗിനോട് ഒരു ബഹുമാനവും ഇല്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റ് രണ്ടോ മൂന്നോ പേർ കൂടി തന്നെ ടീമിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നുണ്ട്. ചിലർക്ക് താൻ ഇവിടെ തുടരുന്നത് ഇഷ്ടമല്ല. കഴിഞ്ഞ വർഷവും അവർക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ അഭിമുഖത്തിൽ ആരോപിച്ചിരുന്നു.