ന്യൂഡൽഹി: രാജ്യത്തെ വൻകിട സിമന്റ് നിർമാതാക്കളായ എസിസിയുടെയും അംബുജയുടെയും ഓഹരികൾ കൈവശപ്പെടുത്താൻ അദാനി ഗ്രൂപ്പ്. 31,000 കോടി രൂപയുടെ ഓപൺ ഓഫറാണ് ഗ്രൂപ്പ് ഏറ്റെടുക്കലിനായി മുമ്പോട്ടുവച്ചത്. ഓഫറിന് മാർക്കറ്റ് റെഗുലേറ്ററായ സെബിയുടെ അംഗീകാരം ലഭിച്ചു. പ്രമുഖ ടെലിവിഷൻ നെറ്റ്‌വർക്കായ എൻഡിടിവിയിൽ ഓഹരി നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് അദാനിയുടെ അടുത്ത നീക്കം.സ്വിറ്റ്‌സർലാൻഡ് ആസ്ഥാനമായ ബഹുരാഷ്ട്ര നിർമാണക്കമ്പനി ഹോൽകിം ഗ്രൂപ്പിൽനിന്നാണ് അദാനി ഓഹരികൾ സ്വന്തമാക്കുന്നത്. വിദേശ കമ്പനിക്ക് ഇന്ത്യയിലുള്ള 10.5 ബില്യൺ ഡോളറിന്റെ (ഏകദേശം 83,920 കോടി രൂപ) ബിസിനസുകൾ ഏറ്റെടുക്കുമെന്ന് ഈ വർഷം മാർച്ചിൽ അദാനി പ്രഖ്യാപിച്ചിരുന്നു.ഓപൺ ഓഫർ പ്രകാരം അംബുജ സിമന്റ്‌സിന്റെ ഒരു ഓഹരിക്ക് 385 രൂപയാണ് വില. എസിസിയുടേതിന് 2300 രൂപയും. ഇതുപ്രകാരം അംബുജ സിമെന്റ്സിന്റെ 26ശതമാനം(51.63 കോടി) ഓഹരികൾക്കായി 19,879.57 കോടി രൂപയും എസിസി ലിമിറ്റഡിന്റെ (4.89 കോടി ഓഹരികൾക്കായി) 26ശതമാനത്തിനായി 11,259.97 കോടി രൂപയുമാണ് അദാനി ഗ്രൂപ്പിന് ചെലവഴിക്കേണ്ടിവരിക.അംബുജ സിമന്റ്‌സും എസിസിയും സംയുക്തമായി 70 ദശലക്ഷം ടൺ സിമന്റാണ് പ്രതിവർഷം ഉത്പാദിപ്പിക്കുന്നത്. രണ്ടു കമ്പനികൾക്കുമായി 23 സിമന്റ് പ്ലാന്റുകളും 14 ഗ്രിൻഡിങ് സ്റ്റേഷനുകളും 80 റെഡി മിക്‌സ് കോൺക്രീറ്റ് പ്ലാന്റുകളുമുണ്ട്. രാജ്യത്തുടനീളം അമ്പതിനായിരത്തിലധിതം വിതരണ പങ്കാളികളും.