▪️പെരിന്തൽമണ്ണ: നിർദിഷ്ട കോഴിക്കോട് പന്തീരങ്കാവ്- പാലക്കാട് അതിവേഗ ഹരിതപാത (ഗ്രീൻഫീൽഡ്) വരുന്നതേടെ നിലവിലുള്ള കോഴിക്കോട് രാമനാട്ടുകര- പാലക്കാട് (എൻ.എച്ച് 966) പാതക്ക് ദേശീയ പാത പദവി നഷ്ടമായേക്കുമെന്ന് ആശങ്ക. ഒരേ റൂട്ടിൽ രണ്ട് ദേശീയ പാത എന്നത് പതിവില്ലാത്തതിനാൽ നിലവിലുള്ളത് ഡീനോട്ടി ഫൈ ചെയ്തേക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ഇതു കാരണമാകാം നിലവിലുള്ള കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പുതിയ വികസന പ്രവൃത്തികൾക്ക് അനുമതി ലഭിക്കുന്നില്ല.
കോഴിക്കോട്- പാലക്കാട് പാതയിൽ വിവിധ സ്ഥലങ്ങളിലുള്ള ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന് നിർദേശിക്കപ്പെട്ട ബൈപാസ് റോഡുകളുടെ പ്രവൃത്തികൾ അനന്തമായി നീളുകയാണ്. പെരിന്തൽമണ്ണ, അങ്ങാടിപ്പുറം എന്നിവിടങ്ങളിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് ഇതിലൊന്നാണ്. മഴ കാലത്ത് നടക്കേണ്ട സ്വാഭാവിക അറ്റകുറ്റ പണികൾക്കുള്ള നിർദേശം മാത്രമാണ് എൻ.എച്ച് 966ൽ ഇപ്പോൾ അധികൃതർ നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ എൻ.എച്ച് 66 പാത വിപുലീകരണവുമായി ബന്ധപ്പെട്ട് നിലമെടുപ്പ് പ്രവൃത്തികൾ നടത്തിയ ഉദ്യോഗസ്ഥരെ പദ്ധതി പൂർത്തിയായതോടെ ഗ്രീൻഫീൽഡ് പാത നിലമെടുപ്പ് പ്രവൃത്തികൾക്കായി നിയോഗിച്ചിരിക്കുകയാണ്.
കോഴിക്കോട് പതീരങ്കാവിൽ നിന്നാരംഭിച്ച് പെരുമണ്ണ വഴി ചാലിയാർ കടന്ന് വാഴയൂർ വഴി മലപ്പുറം ജില്ലയിൽ പ്രവേശിച്ച് വാഴക്കാട്, ചീക്കോട്, കാവനൂർ, കാരക്കുന്ന്, തുവ്വൂർ, എടപ്പറ്റ വഴി തെങ്കരയിലൂടെ പാലക്കാട് ജില്ലയിൽ കടന്ന് കല്ലടിക്കോട്, മുണ്ടൂർ വഴി പാലക്കാട് എത്തുന്നതാണ് ഗ്രീൻഫീൽഡ് പാത. അതേ സമയം, എൻ.എച്ച് 966ന്റെ വികസനം വഴി മുട്ടുന്നത് കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ ഉൾപ്പെടെയുള്ള മലപ്പുറം ജില്ലയുടെ പ്രധാന നഗരങ്ങളുടെ ഭാവി വികസനത്തെ സാരമായി ബാധിക്കും. ഇതോടെ നിർദിഷ്ട ബംഗളൂരു- മലപ്പുറം വ്യവസായ ഇടനാഴി അട മക്കമുള്ള പദ്ധതികളിൽ നിന്ന് ജില്ല ആസ്ഥാനമായ മലപ്പുറം പുറന്തള്ള പെടുകയായിരിക്കും ഫലം.