കോഴിക്കോട് ∙ തദ്ദേശ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും കോൺഗ്രസ് ഭരണസമിതികൾ പാർട്ടി നിയന്ത്രണത്തിലാവണമെന്നു കെപിസിസി ചിന്തൻ ശിബിരം അംഗീകരിച്ച സംഘടനാ രേഖ നിർദേശിക്കുന്നു.
ജനപ്രതിനിധികൾ പാർട്ടിക്കു ലെവി നൽകണം. കൃത്യമായി ലെവി നൽകുന്നവർക്കു മാത്രമാകണം വീണ്ടും സീറ്റ് എന്നും നിർദേശമുണ്ട്.
∙ തദ്ദേശ ഭരണം: യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ മണ്ഡലം തലത്തിൽ പാർട്ടി സംവിധാനം.
ഭരണസമിതി യോഗത്തിനു മുൻപ് പാർലമെന്ററി പാർട്ടി യോഗം ചേരണം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിക്കരുത്.
∙ സഹകരണം: പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ നിയമനം, തിരഞ്ഞെടുപ്പ് എന്നിവയിൽ തീരുമാനമെടുക്കാനുള്ള അധികാരം ഡിസിസികൾക്ക്.
∙ കെഎസ്‌യു: ഓരോ ക്യാംപസിന്റെയും ചുമതല ഡിസിസി ഭാരവാഹികൾക്കു നൽകും. വിദ്യാർഥിനികൾക്കായി പ്രിയദർശിനി സെൽ. 2 വർഷത്തിലൊരിക്കൽ പുനഃസംഘടന.
∙ ട്രേഡ് യൂണിയൻ: ഒരു സ്ഥാപനത്തിൽ കോൺഗ്രസിന്റെ ഒരു യൂണിയൻ മാത്രം.
∙ പ്രചാരണം: ടിവി ചർച്ചകളിൽ പങ്കെടുക്കാൻ പ്രത്യേക പാനൽ. മറ്റുള്ളവർ ചർച്ചയിൽ പങ്കെടുക്കരുത്. ഓരോ ദിവസവും സമൂഹമാധ്യമങ്ങളിൽ പാർട്ടി നിലപാട് വ്യക്തമാക്കാൻ കെപിസിസിയിൽ പൊളിറ്റിക്കൽ ഡെസ്ക്
∙ നിയമസഹായം: രാഷ്ട്രീയ കേസുകളിൽ പ്രവർത്തകർക്ക് സൗജന്യ നിയമസഹായം. ചുമതല ഡിസിസികൾക്ക്.
∙ കെപിസിസി: ജില്ലയുടെ ചുമതലയുള്ള കെപിസിസി ഭാരവാഹികൾ എല്ലാ മാസവും നിശ്ചിത മാതൃകയിൽ റിപ്പോർട്ട് നൽകണം. പോഷകസംഘടനകളുടെ അവലോകനം 3 മാസം കൂടുമ്പോൾ.