ആൻഡ്രോയ്ഡ് ഫോണുകളിലെ (Android Smartphone) കോൾ റെക്കോർഡിങ്ങ് (Call Recording) സംവിധാനങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ വരുന്നു. മെയ് 11 മുതൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് ആൻഡ്രോയ്ഡ് ഫോണുകളിൽ സാധ്യമാകില്ല എന്നാണ് റിപ്പോർട്ടുകൾ. ഗൂഗിളിന്റെ (Google) പുതിയ പ്ലേ സ്റ്റോർ പോളിസി അനുസരിച്ചായിരിക്കും ഈ മാറ്റം. ഇൻ-ബിൽറ്റ് റെക്കോർഡിങ്ങ് സൗകര്യം ഉള്ള ഫോണുകളിൽ തുടർന്നും കോൾ റെക്കോർഡിങ്ങ് നടത്താം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിൾ ഒദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായല്ല ഗൂഗിൾ കോൾ റെക്കോർഡിങ്ങിന് അനുമതി നിഷേധിക്കുന്നത്. ആൻഡ്രോയ്ഡ് 10 ഫോണുകളിൽ മറ്റ് ആപ്പുകൾ ഉപയോഗിച്ചുള്ള കോൾ റെക്കോർഡിങ്ങ് സൗകര്യം ഗൂഗിൾ നേരത്തെ തന്നെ നിർത്തലാക്കിയിരുന്നു. സ്വകാര്യതയും സുരക്ഷയും കണക്കിലെടുത്താണ് ഈ മാറ്റമെന്നും ഗൂഗിൾ വ്യക്തമാക്കിയിരുന്നു. കോൾ റെക്കോർഡിംഗ് നിയമങ്ങൾ ഓരോ രാജ്യത്തിനും വ്യത്യസ്‌തമാണ് എന്നതാണ് ഈ തീരുമാനത്തിനു പിന്നിലുള്ള മറ്റൊരു കാരണം. കോൾ റെക്കോർഡിങ്ങ് നിയമവിധേയമല്ലാത്ത രാജ്യങ്ങളിൽ നിന്നും ഉണ്ടായ നിയമപ്രശ്നങ്ങളെ നേരിടാനും ഗൂഗിൾ ശ്രമം നടത്തി വരികയാണ്.
സ്മാര്‍ട്ഫോൺ നിർമ്മാതാക്കൾ മുൻകൂട്ടി ഉൾപ്പെടുത്തിയിരിക്കുന്ന ഏത് കോൾ റെക്കോർഡർ ആപ്ലിക്കേഷനുകൾക്കും പ്രശ്‌നങ്ങളൊന്നുമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്നും അതിന് പ്രത്യേക അനുമതി തേടേണ്ടതുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കി. ഷവോമി (Xiaomi), സാംസങ്ങ് (Samsung), വൺ പ്ലസ് (OnePlus), ഒപ്പോ (Oppo) തുടങ്ങിയ ആൻഡ്രോയ് ഫോണുകളിലെല്ലാം ഇത്തരം ഇൻ-ബിൽറ്റ് കോൾ റെക്കോർഡിങ്ങ് സംവിധാനം ഉണ്ട്. ഇത്തരം ഇൻ-ബിൽറ്റ് സംവിധാനങ്ങൾ മെയ് 11 നു ശേഷവും പ്രവർത്തിക്കും. മറ്റ് കോൾ റെക്കോർഡിങ്ങ് ആപ്പുകൾക്ക് അടുത്ത മാസം മുതൽ ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രവർത്തിക്കാനുള്ള അനുമതി ഇല്ലാതാകുകയും ചെയ്യും.