ബംഗളൂരു: ദേശീയ രാഷ്ട്രീയത്തില്‍ വന്‍സ്വാധീനം ചെലുത്താനിടയാക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച തീരും.
പത്തിന് ജനം വിധിയെഴുതും. ബി.ജെ.പി ഭരണം നിലനിര്‍ത്താന്‍ സര്‍വ ആയുധങ്ങളും പുറത്തെടുത്തപ്പോള്‍ ഭരണവിരുദ്ധവികാരം അനുകൂലമാക്കി ഭരണം തിരിച്ചുപിടിക്കാനാകുമെന്ന വന്‍ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവസാനദിവസവും രംഗത്തിറക്കി ദേശീയതയും ഹിന്ദുത്വയുമാണ് ബി.ജെ.പി പ്രചാരണവിഷയമാക്കിയതെങ്കിലും ജനകീയപ്രശ്നങ്ങള്‍ ഉയര്‍ത്തി ഗതിതിരിച്ചുവിടാന്‍ രാഹുലിനും പ്രിയങ്കക്കും കഴിഞ്ഞിട്ടുണ്ട്. അതിനിടെ, ലിംഗായത്ത് സമുദായത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു.
വോട്ടുചെയ്യുമ്ബോള്‍ ഹനുമാനെ ഓര്‍ക്കണമെന്നതടക്കമുള്ള പ്രസ്താവനകള്‍ നടത്തിയ മോദിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അതേസമയം, ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിക്കെതിരെ കൈക്കൂലിക്കണക്ക് സഹിതം വിശദീകരിച്ച് നല്‍കിയ പത്രപരസ്യങ്ങളുടെ പേരില്‍ കമീഷന്‍ കോണ്‍ഗ്രസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
അവസാനദിനങ്ങളില്‍ ബംഗളൂരു നഗരത്തിലാണ് എല്ലാ പാര്‍ട്ടികളും ശ്രദ്ധകേന്ദ്രീകരിച്ചത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മോദിയുടെ വന്‍ റോഡ് ഷോ ബംഗളൂരുവില്‍ നടത്തിയപ്പോള്‍ കോണ്‍ഗ്രസ് ഹുബ്ബള്ളിയില്‍ നടത്തിയ റാലിയില്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരെ ഒരുമിച്ച് അണിനിരത്തി. ഞായറാഴ്ച പുലികേശി നഗറില്‍ നടത്തിയ കോണ്‍ഗ്രസ് പരിപാടിയില്‍ രാഹുലും ശിവാജി നഗറില്‍ രാത്രി നടന്ന പരിപാടിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുത്തു.
മൈസൂരു മേഖലയില്‍ ശക്തമായ സ്വാധീനമുള്ള ജെ.ഡി.എസിന്റെ പ്രചാരണത്തില്‍ അനാരോഗ്യത്തിനിടയിലും മുന്‍ പ്രധാനമന്ത്രി ദേവഗൗഡ പങ്കെടുത്തു. കോണ്‍ഗ്രസ് 141 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ അവകാശപ്പെട്ടു.