
തിരുവനന്തപുരം: എഐ ക്യാമറ പദ്ധതിയിലെ ക്രമക്കേട് വ്യവസായ വകുപ്പും കെൽട്രോണും നേരത്തെ അറിഞ്ഞുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് അൽ ഹിന്ദ് ഇക്കാര്യത്തിൽ കത്ത് നൽകിയിരുന്നു. കെൽട്രോൺ മേധാവികളെയും അൽ ഹിന്ദ് ഇക്കാര്യം ധരിപ്പിച്ചിരുന്നു. എഐ ക്യാമറ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ അതേ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് 2021 ഒക്ടോബറിൽ തന്നെ സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. അന്ന് ഹനീഷിന് അൽഹിന്ദ് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. സുതാര്യമല്ല ഇടപാടെന്നും ഉപകരണങ്ങൾ വാങ്ങുന്നതിൽ ക്രമക്കേടുണ്ടെന്നും ഈ കത്തിലുണ്ട്. കെൽട്രോൺ മേധാവിമാരെ നേരിട്ട് കണ്ട് കാര്യങ്ങളറിയിച്ചിരുന്നു എന്നും കത്തിൽ പറയുന്നുണ്ട്. തങ്ങൾ നൽകിയ 3 കോടി രൂപ കെൽട്രോണിൽ നിന്നും തിരികെ വാങ്ങി നൽകണമെന്നതായിരുന്നു കത്തിന്റെ ഉദ്ദേശം. അത് സാധ്യമല്ലെന്ന് പറഞ്ഞ് ഹനീഷിനായി അണ്ടർ സെക്രട്ടറി മറുപടി നൽകി. Also Read: പ്രസാഡിയോയുടെ വരുമാനം 500 മടങ്ങ് വളർത്തിയത് സർക്കാർ പദ്ധതികൾ! സിപിഎമ്മിന് തെരഞ്ഞെടുപ്പ് സംഭാവന 20 ലക്ഷം രണ്ട് സുപ്രധാന കാര്യങ്ങളാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത്. കെൽട്രോണിന് അഡ്വാൻസടക്കം നൽകിയത് അവരുമായി കരാറുണ്ടാക്കാത്ത കമ്പനിയാണ്. മറ്റൊന്ന് ഉപകരണങ്ങൾ വാങ്ങുന്നതിലെ ക്രമക്കേടും അഴിമതിയും അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു. കെൽട്രോണുമായി കരാറുണ്ടാക്കാത്ത കമ്പനിയിൽ നിന്നും അവർ സെക്യൂരിറ്റി കൈപ്പറ്റിയത് തന്നെ അസ്വാഭാവികമാണ്. പിന്നീട് ആ തുക എന്തിന് കിരിച്ച് നല്‍കണമെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. കണ്ണടക്കലും ഒത്തുകളിയും വ്യക്തം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഫലം എന്താകുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ.