Type Here to Get Search Results !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു



കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെയും ഇന്നുമായിരുന്നു മരണം. കോവിഡിന് പുറമെ ഇവർക്ക് മറ്റു അസുഖങ്ങളുമുണ്ടായിരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്.


ഇന്നലെ സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ജിവിതശൈലീ രോഗമുള്ളവർ, കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവർക്ക് മാസ്‌ക് നിർബന്ധമാക്കി. ഒരു ആശുപത്രിയും കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകി.


സംസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. കോവിഡ് കേസുകളിലെ വർധനവ് വിലയിരുത്തിയാണ് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.


സർക്കാർ, സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ ചികിത്സിക്കാനായി പ്രത്യേകം കിടക്കകൾ സജ്ജമാക്കണം. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ചികിത്സ നിഷേധിക്കാതെ അതേ ആശുപത്രിയിൽ തന്നെ ചികിത്സ ഉറപ്പ് വരുത്തണം. പോസിറ്റീവ് ആകുന്നവരുടെ സാമ്പിളുകൾ നിലവിലുള്ള മാനദണ്ഡങ്ങളനുസരിച്ച് പരിശോധനയ്ക്ക് അയക്കണം. ജില്ലാ സർവയലൻസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.


ആരോഗ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും നിർബന്ധമായും മാസ്‌ക് ധരിക്കണം. സർക്കാർ – സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സാ സംവിധാനം ഒരുക്കണം. ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാർ ഉറപ്പ് വരുത്തണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad