ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ആലുവയിലും എറണാകുളത്തുമുള്ള വിവിധ സ്കൂളുകളിലെ വിദ്യാര്‍ഥികളാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്.
കഴിഞ്ഞ മാസം വാട്ടര്‍ തീം പാര്‍ക്കിലെത്തിയ കുട്ടികളിലാണ് വ്യാപകമായി രോഗങ്ങള്‍ കണ്ടെത്തിയത്. ചാലക്കുടിയിലെ വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്കെത്തിയ പത്തിലധികം കുട്ടികളാണ് ആലുവയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതിൽ രണ്ടുപേർക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്.
സംശയത്തെ തുടര്‍ന്ന് അഞ്ച് പേരുടെ ശ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആലുവ ജോയ് മൗണ്ട് പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍. വിനോദയാത്രയ്ക്ക പോയ ഇരുനൂറ് കുട്ടികളില്‍ പലര്‍ക്കും പലർക്കും വയറിളക്കവും ഛര്‍ദിയും ബാധിച്ചു പനി മാറാത്തതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ കൂടുതൽ കുട്ടികൾ ചികിത്സ തേടിയത്തോടെയായിരുന്നു ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം.
ആലുവ ലക്ഷ്മി ആശുപത്രി, കാർമൽ ആശുപത്രി എന്നിവിടങ്ങളിൽ കുട്ടികൾ ചികിത്സയിലുണ്ട്. ആലുവ, പനങ്ങാട് മേഖലിയിലെ മറ്റ് സ്കൂളിലെ കുട്ടികളും ആശുപത്രികളില്‍ ചികിത്സയിലുണ്ട്. വാട്ടർ തീം പാർക്കിൽ വെള്ളത്തിലിറങ്ങിയവർ പനി വിട്ട് മാറിയിട്ടില്ലെങ്കിൽ തുടർ ചികിത്സ തേടണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. സ്കൂള്‍ അധികൃതര്‍ ആരോഗ്യവകുപ്പ് പരാതി നല്‍കിയിട്ടുണ്ട്.