ഇന്ത്യയിലെ ബാങ്കുകളുടെ പ്രവൃത്തി സമയം ആഴ്ചയിൽ 5 ദിവസമായി ചുരുക്കിയേക്കും. ഈ വിഷയത്തിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) തത്ത്വത്തിൽ തീരുമാനമെടുത്തെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ആഴ്ചയിൽ ആറ് ദിവസങ്ങളിലാണ് പ്രവർത്തനം. രണ്ട്, നാല് ശനിയാഴ്ചകളിൽ ബാങ്കുകൾക്ക് നിലവിൽ അവധിയുണ്ട്. പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയാക്കി വർധിപ്പിച്ചേക്കുമെന്നാണ് വിവരം.
പ്രവൃത്തി സമയം വർധിപ്പിച്ച്, ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിനങ്ങളാക്കി മാറ്റുകയും ചെയ്യുന്ന വിഷയത്തിൽ ഏതാനും നാളുകളായി ചർച്ചകൾ നടന്നു വരികയാണ്. ഐബിഎ, ജീവനക്കാരുടെ സംഘടനകളുമായി ബന്ധപ്പെട്ട് ഈ വിഷയത്തിൽ സമവായമുണ്ടാക്കാണ് ശ്രമിച്ചത്. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് എംപ്ലോയീസുമായിട്ടാണ് പ്രധാനമായും ചർച്ചകൾ നടന്നത്.
പ്രവൃത്തി സമയങ്ങൾ സംബന്ധിച്ച തീരുമാനത്തെക്കുറിച്ച് അവ്യക്തത നിലനിൽകുന്നുമുണ്ട്. 50 മിനിറ്റോളം പ്രവൃത്തി സമയം വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ശുപാർശ, ധനകാര്യ മന്ത്രാലയത്തിനാണ് ആദ്യം അയച്ചു കൊടുക്കുക. തുടർന്ന് ഈ വിഷയത്തിൽ റിസർവ് ബാങ്കിന്റെ അനുമതിയും ലഭിക്കേണ്ടതുണ്ട്. ഈ അനുമതികൾ ലഭിച്ചു കഴിഞ്ഞെങ്കിൽ മാത്രമേ ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിവസങ്ങൾ എന്നത് നടപ്പിൽ വരുത്താൻ സാധിക്കൂ.
എന്തൊക്കെ മാറ്റങ്ങൾക്കാണ് സാധ്യത?
ആഴ്ചയിൽ ഒരു പ്രവൃത്തി ദിനം നഷ്ടമാവുമ്പോൾ, അതിന് പകരമായി ബാങ്ക് ജീവനക്കാർ 40 മുതൽ 50 മിനിറ്റ് വരെ കൂടുതൽ ജോലി ചെയ്യേണ്ടതായി വരും. ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരും. രാവിലെ 9.45 മുതൽ വൈകുന്നേരം 5.30 വരെയായിരിക്കും പുതിയ സമയക്രമം.
ശുപാർശ അംഗീകരിച്ചാൽ എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും ബാങ്ക് അവധിദിനങ്ങളായിരിക്കും. നിലവിൽ ഞായറാഴ്ച ജീവനക്കാർക്ക് അവധിദിനമാണെങ്കിലും, ഒരു മാസത്തിലെ ഒന്ന്,മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തി ദിവസങ്ങളായിരുന്നു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് സെക്ഷൻ 25 പ്രകാരം സർക്കാർ എല്ലാ ശനിയാഴ്ചകളും അവധിദിവസങ്ങളാണെന്ന് പ്രഖ്യാപിക്കണമെന്ന് ഓൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇന്റർബാങ്ക് പ്രവർത്തനങ്ങളുടെ സമയക്രമത്തെ നിശ്ചയിക്കുന്ന ശുപാർശയിൻമേൽ റിസർവ് ബാങ്ക് അനുകൂല തീരുമാനം എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.