തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറിയേക്കും. നിര്‍ദേശം ഉപേക്ഷിക്കാന്‍ സര്‍ക്കാറിൽ ധാരണയായെന്നാണ് വിവരം. അവധി കാര്യത്തില്‍ ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനകളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കാൻ ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. സർക്കാർ അനുകൂല സംഘടനകളായ കേരള എൻ.ജി.ഒ യൂനിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും നിര്‍ദേശത്തെ എതിര്‍ത്തിരുന്നു.
കാഷ്വല്‍ ലീവുകള്‍ നിലവിലെ 20 ദിവസത്തില്‍നിന്ന് 15 ആക്കി കുറച്ചും പ്രവര്‍ത്തനസമയം 10.15 മുതല്‍ 5.15 എന്നത് 10 മുതല്‍ 5.15 വരെയാക്കിയും നാലാം ശനി അവധിയാക്കാനായിരുന്നു സര്‍ക്കാര്‍തലത്തിലെ ആലോചന. ലീവ് ദിവസം കുറക്കുന്നതിനെ പ്രതിപക്ഷ സംഘടനകള്‍ എതിര്‍ത്തപ്പോള്‍ രണ്ട് വ്യവസ്ഥകളോടും സി.പി.എം അനുകൂല സംഘടനകള്‍ക്ക് താൽപര്യമില്ലായിരുന്നു. ലീവ് ദിവസം വെട്ടിക്കുറക്കുന്നതില്‍ ചില ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയാറായിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും എൻ.ജി.ഒ യൂനിയനും അവധി വേണ്ടെന്ന നിലപാടെടുത്തതോടെയാണ് സര്‍ക്കാർ വിഷയത്തിൽനിന്ന് പിന്നാക്കം പോകാനൊരുങ്ങുന്നത്. മുഖ്യമന്ത്രിയുടെ തീരുമാനമാകും ഇനി നിർണായകം.