ഇസ്തംബൂൾ: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 34000 ആയി ഉയർന്നു. ആയിരക്കണക്കിന് കെട്ടിടങ്ങളാണ് ഭൂചലനത്തിൽ തകർന്നത്. ദശലക്ഷക്കണക്കിനാളുകൾക്കാണ് വീട് നഷ്ടപ്പെട്ടതെന്ന് ദുരിതാശ്വാസ മേധാവി മാർട്ടിൻ ഗ്രിഫിത്ത്സ് പറഞ്ഞു.ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മാണമാണെന്നാണ് ആരോപണം കെട്ടിടങ്ങളുടെ നിര്‍മാണത്തിൽ കൃത്രിമം കാണിച്ചവരിൽ ഉത്തരവാദികൾ എന്ന് സംശയിക്കുന്ന 131 പേരെ തിരിച്ചറിഞ്ഞതായി തുർക്കി വൈസ് പ്രസിഡൻ്റ് ഫുവാത് ഒക്തേ അറിയിച്ചു. കെട്ടിട നിർമ്മാണത്തിൽ കൃത്രിമം കാണിച്ചവർക്കെതിരെ ശക്തമായ നീക്കങ്ങൾ ഉണ്ടാകുമെന്നും പ്രസിഡൻ്റ് പറഞ്ഞു.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിരവധി പേരെയാണ് ജീവനോടെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഇതിൽ ഗർഭിണിയായ യുവതിയുൾപ്പടെ രണ്ട് കുട്ടികളുമുണ്ടായിരുന്നു. അധികാരത്തിലിരിക്കെ ആദ്യമായിട്ടാണ് സർക്കാർ ഇത്തരത്തിലൊരു വലിയ പ്രതിസന്ധി നേരിടുന്നത്. വരാനിരിക്കുന്ന ദേശീയ തെരഞ്ഞടുപ്പിനെ ഇത് ബാധിക്കാനും സാധ്യതയുണ്ട്. ഭൂചലനത്തിൽ വീട് നഷ്ടപെട്ട ദശലക്ഷക്കണക്കിന് ആളുകളാണ് ദുരിതത്തിലായിരിക്കുന്നത്. പട്ടിണിയും തണുപ്പും വ്യാപകമായതോടെ മരണസംഖ്യ ഉയരുകയും ചെയ്തു. തിങ്കളാഴ്ച റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള രക്ഷാ പ്രവർത്തനങ്ങൾ തുടരുകയാണ്.