പ്രായപൂർത്തിയാകാത്ത അയൽവാസിക്ക് സ്കൂട്ടറോടിക്കാൻ നൽകിയതിന് യുവാവിന് 30250 രൂപ പിഴയും തടവ് ശിക്ഷയും. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് വെള്ളയൂർ പൂങ്ങോട് ചെറുതുരുത്തി നൂറുദ്ദീൻ (40)ന് പിഴയും കോടതി പിരിയും വരെ തടവു ശിക്ഷയും വിധിച്ചത്.
2022 നവംബർ 12നാണ് കേസിന്നാസ്പദമായ സംഭവം. കാളികാവ് എസ്.ഐയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് സ്കൂട്ടറിൽ വണ്ടൂരിൽ നിന്ന് കാളികാവിലേക്ക് പോകുകയായിരുന്ന പതിനേഴുകാരൻ പിടിയിലാകുന്നത്.
വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് കുട്ടിയെ സിവിൽ പൊലീസ് ഓഫീസർക്കൊപ്പം വീട്ടിലെത്തിച്ചു. പൊലീസ് അന്വേഷിച്ച കേസ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് അയക്കുകയായിരുന്നു.