ട്രെയിനില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സ്ലീപ്പര്‍ കോച്ചുകളാണ് പൊതുവേ ആളുകള്‍ പരിഗണിക്കുന്നത്. എന്നാല്‍ ഉത്സവ സീസണുകളിലോ മറ്റു തിരക്കുകളുള്ള സമയങ്ങളിലോ സ്ലീപ്പറില്‍ ടിക്കറ്റ് കിട്ടുക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമാണ്. ചിലപ്പോള്‍ ചെറിയ യാത്രകള്‍ക്കായി സ്ലീപ്പര്‍ ക്ലാസിന് പകരം ജനറല്‍ ടിക്കറ്റ് എടുക്കാറുമുണ്ട്. എന്നാല്‍ ജനറല്‍ ടിക്കറ്റില്‍, തിക്കിലും തിരക്കിലും പെട്ട്, നിന്നുതിരിയുവാനോ, ശ്വാസം വിടുവാനോ പോലും സാധിക്കാതെ നില്‍ക്കുമ്പോള്‍ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ പലതവണ ആലോചിക്കും സ്ലീപ്പര്‍ ടിക്കറ്റ് മതിയായിരുന്നുവെന്ന്. ചിലപ്പോള്‍ ഒരുപടി കൂടി കടന്ന്, കയ്യിലുള്ള ജനറല്‍ ടിക്കറ്റ് വെച്ച് റെയില്‍വേ പിടിക്കാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുവാന്‍ പറ്റിയിരുന്നെങ്കിലോ എന്നും ആഗ്രഹിക്കും.. എന്നാല്‍ നിങ്ങളുടെ ഈ ആഗ്രഹം ചിലപ്പോള്‍ സഫലമായേക്കുവാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള യാത്രകള്‍ നൽകുവാനുള്ള ഒരു തീരുമാനത്തില്‍ റെയില്‍വേ എത്തിയേക്കുമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഉത്തരേന്ത്യയിലെ കൊടുകുത്തിയ ശൈത്യമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് റെയില്‍വേയെ എത്തിക്കുവാന്‍ പോകുന്നതെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതിശൈത്യം മൂലം ആളുകള്‍ ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകള്‍ തിരഞ്ഞെടുക്കാതെ പകരം എ.സി കോച്ചുകളില്‍ യാത്ര ചെയ്യുവാനാണ് താല്പര്യപ്പെടുന്നത്. അതോടെ എ.സി കോച്ചുകളുടെ ആവശ്യകത ഉയരുകയും സ്ലീപ്പറില്‍ ആളില്ലാതാവുകയും ചെയ്തു. എ.സിയില്‍ ആള്‍ക്കാര്‍ കൂടിയതുപോലെ ജനറല്‍ ക്ലാസിലും ആളുകള്‍ തിങ്ങിനിറഞ്ഞു. ഇങ്ങനെ വന്നപ്പോള്‍ സ്ലീപ്പര്‍ കോച്ചുകള്‍ ഒഴിഞ്ഞു കിടക്കുവാന്‍ തുടങ്ങിയതോടെയാണ് റെയില്‍വേയെ ഇത്തരമൊരു ചിന്തയിലേക്ക് നയിച്ചത്.
ജനറല്‍ ടിക്കറ്റ് എടുത്ത ആളുകള്‍ക്ക് ആളൊഴിഞ്ഞ സ്ലീപ്പര്‍ കോച്ചുകള്‍ നൽകുവാനുള്ള ആശയം നിലവില്‍ വന്നാല്‍ ട്രെയിന്‍ യാത്രകളിലെ വലിയ മാറ്റങ്ങളിലൊന്നായി മാറിയേക്കും, തിരക്കില്ലാതെ, സുഗമമായ യാത്രകള്‍ സാധ്യമാകുന്നതിനായി, സ്ലീപ്പര്‍ കോച്ചുകള്‍ സാധാരണ കോച്ചുകളായി മാറ്റുവാനുള്ള ആലോചനയും അധികൃതരുടെ ഭാഗത്ത് നിന്നും പുരോഗമിക്കുന്നുണ്ട്. ഇങ്ങനെ മാറ്റുന്ന കോച്ചുകളുടെ പുറത്ത് റിസര്‍വ് ചെയ്യാത്ത സീറ്റുകള്‍ എന്ന് അടയാളപ്പെടുത്തുമെങ്കിലും കോച്ചിലെ നടുവിലെ ബെര്‍ത്തുകള്‍ ഉപയോഗിക്കുവാന്‍ അനുമതി ഉണ്ടായിരിക്കുന്നതല്ല..
മൊത്തം ബര്‍ത്തുകളുടെ 80 ശതമാനത്തില്‍ താഴെ സ്ലീപ്പര്‍ ക്ലാസ് കോച്ചുകള്‍ അവശേഷിക്കുന്ന ട്രെയിനുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ശേഖരിക്കുവാനും റെയില്‍വേ ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇങ്ങനെയൊരു മാറ്റം വന്നാല്‍ ജനറല്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക്, സ്ലീപ്പര്‍ കോച്ചുകളില്‍, അധിക തുക മുടക്കാതെ യാത്ര ചെയ്യുവാന്‍ സാധിച്ചേക്കും. റിസര്‍വേഷനും ആവശ്യമായി വന്നേക്കില്ല എന്നതാണ് പ്രധാന പ്രത്യേകത. ജനറല്‍ ക്ലാസ് യാത്രക്കാര്‍ക്ക് അവരുട കയ്യിലുള്ള ടിക്കറ്റ് ഉപയോഗിച്ച് ഒഴിവുള്ള ബര്‍ത്തുകളുള്ള സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് എടുക്കാം. ഇങ്ങനെ പ്രത്യേകം ലഭ്യമാക്കിയിരിക്കുന്ന കോച്ചുകള്‍ ഉപയോഗിക്കുക വഴി അധിക തുകയോ പിഴയോ കിട്ടുകയുമില്ല. ഇതാദ്യമായല്ല ഇന്ത്യന്‍ റെയില്‍വേ ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുന്നത്. കോവിഡ് കാലത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വെ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചുകളില്‍ റിസര്‍വ് ചെയ്യാത്ത പാസഞ്ചര്‍ സര്‍വീസുകള്‍ ലഭ്യമാക്കിയിരുന്നു.