Type Here to Get Search Results !

ഭക്ഷ്യപരിശോധനയിൽ കേരളത്തിന്‍റെ മികവ് ഇടിയുന്നു; രണ്ടിൽനിന്ന് ഏഴാംസ്ഥാനത്ത്



തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ പരിശോധനകളുടെ കാര്യത്തിൽ കേരളത്തിന്‍റെ മികവ് ഇടിയുന്നതായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റിയുടെ (2021-2022) റിപ്പോർട്ട്. 2020-2021ൽ 70 പോയന്‍റുമായി രണ്ടാം സ്ഥാനത്തായിരുന്ന കേരളം ഇപ്പോൾ ഏഴാമതാണ്. പോയന്‍റ് 57 ഉം.


‘ന്യൂജെൻ’ മായം ചേർക്കലുകൾ വ്യാപകമാകുമ്പോൾ ഇതൊന്നും കണ്ടെത്താനുള്ള സാങ്കേതിക ശേഷിയില്ലാതെ വകുപ്പ് പകച്ച് നിൽക്കുകയാണ്. ഭക്ഷണപദാർഥങ്ങളിലെ രാസ പരിശോധനക്കപ്പുറം ഗുരുതരമായ മായം ചേർക്കലുകൾ ശാസ്ത്രീയമായി കണ്ടെത്താനുള്ള മൈക്രോബയോളജി പരിശോധന സംവിധാനങ്ങൾ സംസ്ഥാനത്തില്ല. ഈ പോരായ്മകൾക്കൊപ്പം സംഭവങ്ങളുണ്ടാകുമ്പോൾ മാത്രം പരിശോധനയെന്ന പതിവ് രീതിക്ക് കൂടി അധികൃത പിന്തുണ കിട്ടിയതോടെ കാര്യങ്ങൾ കൂടൂതൽ കൈവിടുകയാണ്.


സർക്കാറിന്‍റെ തന്നെ കണക്കുകൾ പ്രകാരം 2021 ഏപ്രിൽ മുതൽ 2022 ഒക്ടോബർ വരെ 75,230 ഭക്ഷ്യസുരക്ഷ പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ, സാമ്പ്ൾ ശേഖരിച്ചവയാകട്ടെ 11,407 ഉം. കൃത്യമായ പരിശോധന നടത്തിയാൽ ഉപയോഗ യോഗ്യമല്ലാത്തവ പിടികൂടാമെന്നതിന് ഓപറേഷൻ മത്സ്യ എന്നപേരിൽ നടത്തിയ പ്രത്യേക പരിശോധന തെളിവാണ്. നിശ്ചിത സമയപരിധിയിലാണ് നടന്നതെങ്കിലും സംസ്ഥാനത്താകെ 29,941 കിലോ മത്സ്യമാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്.


മുൻകൂട്ടി പ്രഖ്യാപിച്ചുള്ള പരിശോധന സമയത്തെ സ്ഥിതി ഇതാണെങ്കിൽ പരിശോധനകളില്ലാത്ത സമയത്തെ സ്ഥിതി പറയാനുമില്ല. ഭക്ഷ്യോൽപന്ന വിൽപന കേന്ദ്രങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരംപോലും വകുപ്പിന്‍റെ കൈവശമില്ല. സി.എ.ജി റിപ്പോർട്ടും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു. മുമ്പുള്ള മായം ചേർക്കലെന്നത് ധാന്യങ്ങളിലും പയറുവർഗങ്ങളിലും തൂക്കവും അളവും കൂട്ടാൻ മണലോ ചരൽപ്പൊടിയോ ചേർക്കലായിരുന്നു.


ഇന്ന് മായം ചേർക്കലും മുന്തിയ സാങ്കേതിക മാർഗങ്ങൾ ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ ഇവ കണ്ടുപിടിക്കാൻ ഉന്നത സാങ്കേതികതയുള്ള ഉപകരണങ്ങളും ലാബുകളും സാങ്കേതിക വിദഗ്ധരും ആവശ്യമാണ്. മതിയായ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും പെരുകുകയാണ്. ഈ സർക്കാറിന്‍റെ കാലത്ത് ഇതുവരെ 2417 സ്ഥാപനങ്ങളിൽനിന്നായി 1.13 കോടിയാണ് ലൈസൻസ് ഇല്ലാത്തതിന്‍റെ പേരിൽ പിഴ ഈടാക്കിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad