1- ബ്രസീലിനു ശേഷം (1958,1962) കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യം. 60 വര്‍ഷത്തിനു ശേഷമാണ് ഇങ്ങനെയൊരു അവസരമുണ്ടാകുന്നത്.
2- കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ രാജ്യം. ഇറ്റലി (1934, 1938), ബ്രസീല്‍ (1958, 1962).
3- 1938 നു ശേഷം രണ്ടുവട്ടം കിരീടം നേടുന്ന ആദ്യ കോച്ചെന്ന ബഹുമതി കാത്തിരിക്കുകയാണു ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ്. ഇറ്റലിയുടെ വിറ്റോറിയോ പോസാണു മുന്‍ഗാമി.
4- താരമായി ഒരവട്ടുവും കോച്ചായി രണ്ടുവട്ടവും കിരീടം നേടുന്ന ആദ്യ വ്യക്‌തിയെന്ന നേട്ടവും ദെഷാംപ്‌സിനെ കാത്തിരിക്കുകയാണ്. നിലവില്‍ ബ്രസീലിന്റെ മരിയോ സഗാലോ (സഗാലോ 1958 ല്‍ താരമായും 1962 ല്‍ കോച്ചായും ലോകകപ്പില്‍ മുത്തമിട്ടു), ജര്‍മനിയുടെ ഫ്രാങ്ക് ബെക്കന്‍ബോവര്‍ (1974 ല്‍ താരമായും 1990 ല്‍ കോച്ചായും) എന്നിവര്‍ക്കൊപ്പമാണ്. 1998 ലെ ലോക ചാമ്പ്യനായ ഫ്രഞ്ച് ടീമിനെ നയിച്ചത് ദെഷാംപ്‌സായിരുന്നു.
5- ലോകകപ്പിലെ യൂറോപ്യന്‍ അധീശത്വം ഫ്രാന്‍സിലൂടെ നിലനിര്‍ത്താം. തുടര്‍ച്ചയായി അഞ്ചാം തവണയാണ് (2006 മുതല്‍) യൂറോപ്യന്‍ ടീം കിരീടം നേടുന്നത്.
6- കിലിയന്‍ എംബാപ്പെ ഇന്നു ഗോളടിച്ചാല്‍ പെലെ (ബ്രസീല്‍), മരിയോ കെംപസ് (അര്‍ജന്റീന), ഹാമിഷ് റോഡ്രിഗസ് (കൊളംബിയ) എന്നിവര്‍ക്കൊപ്പമാകും. ഒരു ലോകകപ്പില്‍ ആറു ഗോളടിക്കുന്ന പ്രായം കുറഞ്ഞ താരങ്ങളുടെ പട്ടികയിലാണ് എംബാപ്പെ ഇടംപിടിക്കുക.
7- അര്‍ജന്റീന നാലാം തവണയും റണ്ണര്‍ അപ്പ് സ്‌ഥാനത്ത്. 1930, 1990, 2014 ലോകകപ്പുകളിലും അവര്‍ ഫൈനലില്‍ തോറ്റു.
ഫൈനലിലേക്കുള്ള വഴി
ഫ്രാന്‍സ്
ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ 4-1 നു തകര്‍ത്തായിരുന്നു തുടക്കം. അതോടെ നിലവിലെ ചാമ്പ്യന്‍മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍ക്കുമെന്ന ചരിത്രം തിരുത്തി. ക്രെയ്‌ഗ് ഗുഡ്‌വിനിലൂടെ ഒന്‍പതാം മിനിറ്റില്‍ ഓസ്‌ട്രേലിയയായിരുന്നു മുന്നിലെത്തിയത്. അഡ്രിയാന്‍ റാബിയറ്റിലൂടെ ഒപ്പമെത്തിയ ഫ്രാന്‍സിനായി ഒളിവര്‍ ഗിറൂഡ് ഇരട്ട ഗോളടിച്ചു. കിലിയന്‍ എംബാപ്പെ പട്ടിക തികച്ചു. രണ്ട് ഗോളിന് അവസരമൊരുക്കിയതും എംബാപ്പെയാണ്. രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ 2-1 ന് തോല്‍പ്പിച്ചു. മത്സരത്തില്‍ എംബാപ്പെ ഇരട്ട ഗോളടിച്ചു. രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളും. എംബാപ്പെയുടെ വേഗത്തിനു മുന്നിലാണ് ഡെന്‍മാര്‍ക്ക് കീഴടങ്ങിയത്. തിയോഹെര്‍ണാണ്ടസ് ആദ്യ ഗോളിനും കിങ്‌സ്ലി കോമാന്‍ രണ്ടാം ഗോളിനും വഴിയൊരുക്കി. പ്രതിരോധ താരം ആന്‍ഡ്രിയാസ് ക്രിസെ്‌റ്റന്‍സനാണ് ആശ്വാസ ഗോളടിച്ചത്. അവസാന മത്സരത്തില്‍ ഫ്രാന്‍സിന് അടിതെറ്റി. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ച് കളത്തിലിറങ്ങിയ ഫ്രാന്‍സിനെ ടുണീഷ്യ ഒരു ഗോളിന് അട്ടിമറിച്ചു. 58-ാംമനിനിറ്റില്‍ വഹ്‌ബി ഖസ്‌റി നേടിയ ഗോളിലാണ് ചാമ്പ്യന്‍മാര്‍ക്ക് അടിതെറ്റിയത്.
പ്രീ ക്വാര്‍ട്ടര്‍- പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1 നു തകര്‍ത്തു. എംബാപ്പെ ഈ മത്സരത്തിലും ഇരട്ട ഗോളടിച്ചു. ഒളിവര്‍ ഗിറൂഡ് നേടിയ ഗോളിന് അവസരമൊരുക്കിയതും എംബാപ്പെയാണ്.
ക്വാര്‍ട്ടര്‍ ഫൈനല്‍- കൃത്യമായി പഠിച്ചുവന്ന ഇംഗ്ലീഷ് പരീക്ഷ ജയിച്ചാണ് ഫ്രാന്‍സ് സെമിയിലെത്തിയത്. കളിയുടെ 17-ാംമിനിറ്റില്‍ ഒര്‍ലിയെന്‍ ചൗമെനിയിലൂടെ ഫ്രാന്‍സ് മുന്നിലെത്തി.ഹാരി കെയെ്‌നിന്റെ പെനാല്‍റ്റിയിലൂടെ ഇംഗ്ലണ്ട് ഒപ്പമെത്തി. 78-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൂഡിലൂടെയാണ് ഫ്രാന്‍സ് വിജയ ഗോളടിച്ചത്. സെമി ഫൈനല്‍ - ആഫ്രിക്കന്‍ കരുത്തുമായി വന്ന മൊറോക്കോയുടെ വെല്ലുവിളി അതിജീവിച്ചാണ് ഫൈനല്‍ ടിക്കറ്റ് എടുത്തത്. സെമിയില്‍ പ്രതിരോധതാരം തിയോ ഹെര്‍ണാണ്ടസിന്റെയും കോളോ മുവാനിയുടെയും ഗോളുകളിലായിരുന്നു ഫ്രഞ്ച് ജയം