ചെന്നൈ: പാഠ്യപദ്ധതിയിൽ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രനീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷകൻ തീകൊളുത്തി മരിച്ചു. സേലം സ്വദേശി എൺപത്തഞ്ചുകാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. തലൈയൂരിലെ ഡി.എം.കെ. പാർട്ടി ഓഫീസിനു മുന്നിൽവെച്ചായിരുന്നു തീകൊളുത്തിയത്. ഡി.എം.കെ.യുടെ മുൻ കർഷക സംഘടനാ നേതാവായിരുന്നു തങ്കവേൽ.
രാവിലെ 11 മണിയോടെ ഡി.എം.കെ. ഓഫീസിനു മുന്നിൽവെച്ച് ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പാഠ്യപദ്ധതിയിൽ ഹിന്ദി കൊണ്ടുവരാനുള്ള കേന്ദ്ര നീക്കം തങ്കവേലിനെ മനോവിഷമത്തിലാഴ്ത്തിയിരുന്നു.
തീകൊളുത്തുന്നതിനു മുൻപായി തങ്കവേൽ ഹിന്ദി ഭാഷയ്ക്കെതിരേ ബാനർ എഴുതിയിരുന്നു. ഹിന്ദി ഇഷ്ടമല്ലെന്നും അതൊരു കോമാളി ഭാഷയാണെന്നും ബാനറിൽ അദ്ദേഹം കുറിച്ചു. ' മോദി-കേന്ദ്ര സർക്കാരുകളേ, ഞങ്ങൾക്ക് ഹിന്ദി ആവശ്യമില്ല. ഞങ്ങളുടെ മാതൃഭാഷ തമിഴാണ്. ഹിന്ദി ഒരു കോമാളി ഭാഷയാണ്. ഹിന്ദി അടിച്ചേൽപ്പിക്കുന്നത് വിദ്യാർഥി ജീവിതത്തെ ബാധിക്കും. ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ, ഹിന്ദിയെ അകറ്റൂ', അദ്ദേഹം ബാനറിൽ കുറിച്ചു.