തിരുവനന്തപുരം: ഇന്ന് ലോക വിനോദസഞ്ചാര ദിനം. റീ തിങ്കിംഗ് ടൂറിസം എന്നതാണ് ഇത്തവണത്തെ ആശയം. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്. പ്രധാന സാമ്പത്തിക ശ്രോതസായ വിനോദ സഞ്ചാരത്തെ സുസ്ഥിരമായി മുന്നോട്ട് കൊണ്ടുപോവുന്നതിന്റെ പ്രാധാന്യമാണ് റീ തിങ്കിംഗ് ടൂറിസം മുന്നോട്ട് വെക്കുന്നത്.
പ്രകൃതിയും സാമൂഹിക-സാംസ്കാരിക ആസ്തികളും നിലനിർത്തിക്കൊണ്ട് ടൂറിസം വികസിപ്പിക്കുകയാണ് സചേതനമായ വിനോദ സഞ്ചാരം എന്ന ആശയം ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. 'പരമ്പരാഗത വികസന രീതിയിൽ നിന്ന് മാറി, നമ്മുടെ സാമൂഹികവും പാരിസ്ഥിതികവും സാംസ്കാരികവുമായ സവിശേഷതകൾ കാത്തുസൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇത് പ്രാദേശിക സമൂഹത്തിന് ഗുണം ചെയ്യും. കേരളത്തിന്റെ ടൂറിസം വികസനം ലോകത്തിന് മാതൃകയാകണം. അതാണ് നമ്മുടെ സ്വപ്നം.' വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് ഇന്നലെ സംഘടിപ്പിച്ച പരിപാടിയിൽ മന്ത്രി പറഞ്ഞിരുന്നു.
യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.