തൂക്കി വിൽക്കുന്ന അരിയുൾപ്പെടെയുളള ഭക്ഷ്യധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും ജി എസ് ടി ബാധകമല്ലെന്ന് കേന്ദ്രം. പായ്ക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി ബാധകമാണെന്നായിരുന്നു കേന്ദ്ര സർക്കാർ വിജ്ഞപനം. ഇത് ആശയക്കുഴപ്പമുണ്ടാക്കിയതോടെ സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാൽ കേന്ദ്രത്തിന്റെ വിശദീകരണം തേടുകയായിരുന്നു.
അളവുതൂക്ക നിയമപ്രകാരം 25 കിലോഗ്രാംവരെയുള്ള പാക്കറ്റുകളാണ് പാക്കേജ് ഉത്പന്നങ്ങള്‍ എന്നറിയപ്പെടുന്നത്. ഈ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം ജി എസ് ടി നൽകണമെന്ന് കേന്ദ്ര എക്‌സൈസ് കമ്മിഷണറേറ്റാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ ഉത്തരവിൽ പാക്കറ്റിന്റെ അളവ് വ്യക്തമാക്കിയിരുന്നില്ല. ഇതോടെ ചില്ലറവില്‍പ്പനക്കായി ചാക്കുകളിലാക്കി കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്കും നികുതി ബാധകമാകുമെന്ന ആശങ്കയുയർന്നു. ചാക്കില്‍ കൊണ്ടുവരുന്ന ലേബല്‍ ചെയ്ത ഉത്പന്നങ്ങള്‍ക്ക് ബാധകമാകുന്ന നികുതി ഉപഭോക്താക്കളില്‍നിന്ന് ഈടാക്കേണ്ടി വന്നാൽ വിലക്കയറ്റത്തിന് കാരണമാകുമെന്ന ആശങ്ക വ്യാപാരികൾകൂടി അറിയിച്ചതോടെയായിരുന്നു ധനമന്ത്രിയുടെ ഇടപെടൽ.
സാധാരണക്കാരെ ബാധിക്കുന്ന നികുതിവര്‍ധന പാടില്ലെന്ന് ജി എസ് ടി കൗണ്‍സിലില്‍ കേരളം നിലപാടെടുത്തിരുന്നതായി മന്ത്രി ബാലഗോപാല്‍ പറഞ്ഞു.ജി എസ് ടി നിരക്കുവര്‍ധനയുടെ അടിസ്ഥാനത്തിൽ നിത്യോപയോഗ സാധനങ്ങളുടെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. സപ്ലൈകോ വഴിയുമുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കയറ്റമുണ്ടാക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.