ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോ വെടിയേറ്റു മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ലോകം. ഇതിനു മുൻപുമുണ്ടായിട്ടുണ്ട് ലോകത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങൾ. അവയിൽ ചിലതിനെപ്പറ്റി:
മഹാത്മാ ഗാന്ധി
∙ കൊല്ലപ്പെട്ടത് 1948 ജനുവരി 30ന്
∙ സ്വാതന്ത്ര്യാനന്തരം ഇന്ത്യ വിഭജിക്കപ്പെട്ടതിനു കാരണം ഗാന്ധിജിയാണെന്ന് ആരോപിച്ച് നാഥുറാം ഗോഡ്സെയാണ് അദ്ദേഹത്തെ വെടിവച്ചുകൊന്നത്. ഡൽഹിയിലെ ബിർളാ മന്ദിരത്തിൽ ഒരു പ്രാർഥനാ യോഗത്തിൽ പങ്കെടുക്കാൻ പോകവെയായിരുന്നു ആക്രമണം.
ഇന്ദിര ഗാന്ധി
∙ കൊല്ലപ്പെട്ടത് 1984 ഒക്ടോബർ 31ന്
∙ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിൽ ഒളിച്ച ഖലിസ്ഥാൻ ഭീകരർക്കുനേരെ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്ന സൈനിക നടപടിക്ക് ഉത്തരവിട്ടതിൽ പ്രതിഷേധിച്ച് സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടത്.
രാജീവ് ഗാന്ധി
∙ കൊല്ലപ്പെട്ടത് 1991 മേയ് 21
∙ ശ്രീലങ്കയിൽ തമിഴ് പുലികളെ (എൽടിടിഇ) നേരിടാൻ ഇന്ത്യന്‍ സൈന്യത്തെ അയച്ചതിനു പ്രതികാരമായി എൽടിടിഇ അംഗമായ ധനു എന്ന തേൻമൊഴി രാജരത്നം ആണ് മനുഷ്യബോംബായത്. രാജീവ് ഗാന്ധിക്കൊപ്പം 14 പേരും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ബേനസീർ ഭൂട്ടോ
∙ കൊല്ലപ്പെട്ടത് 2007 ഡിസംബർ 27ന്
∙ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ ഉണ്ടായ ബോംബ് ആക്രമണത്തിലാണ് ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ടത്. ആക്രമണത്തിനു തൊട്ടുമുൻപ് ബേനസീറിനു വെടിയേറ്റിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനു രണ്ടു മാസത്തിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ബേനസീറിന്റെ പാർട്ടിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് ഏറ്റവുമധികം സീറ്റുകൾ നേടാനായിരുന്നു.
ജോൺ എഫ്. കെന്നഡി
∙ കൊല്ലപ്പെട്ടത് 1963 നവംബർ 22ന്
∙ ടെക്സസിലെ ഡാലസിൽ രാഷ്ട്രീയ പര്യടനം നടത്തുകയായിരുന്ന കെന്നഡി തുറന്ന കാറിൽ വാഹനവ്യൂഹത്തിനൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു ലീ ഹാർവെ ഓസ്‌വാൾഡ് വെടിയുതിർത്തത്. രണ്ടുദിവസങ്ങൾക്കുശേഷം ഓസ്‌വാൾഡിനെയും വെടിവച്ചു കൊന്നു. കെന്നഡിയുടെ കൊലപാതകത്തിൽ വന്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നെങ്കിലും തെളിയിക്കാനായില്ല.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
∙ കൊല്ലപ്പെട്ടത് 1968 ഏപ്രിൽ 4ന്
∙ മെംഫിസിലെ ലൊറെയ്ൻ മോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ വെടിയേറ്റാണ് മരണം. വലതു കവിളിലൂടെ താടിതകർത്ത് തോളിലൂടെ നട്ടെല്ലിലാണ് ആ വെടിയുണ്ട പതിച്ചത്. ഒരു മണിക്കൂറിനുശേഷം ആശുപത്രിയിൽവച്ച് അദ്ദേഹം മരിച്ചു.
മാർട്ടിൻ ലൂഥർ കിങ് ജൂനിയർ
∙ കൊല്ലപ്പെട്ടത് 1968 ഏപ്രിൽ 4ന്
∙ മെംഫിസിലെ ലൊറെയ്ൻ മോട്ടലിന്റെ ബാൽക്കണിയിൽ നിൽക്കുമ്പോൾ വെടിയേറ്റാണ് മരണം. വലതു കവിളിലൂടെ താടിതകർത്ത് തോളിലൂടെ നട്ടെല്ലിലാണ് ആ വെടിയുണ്ട പതിച്ചത്. ഒരു മണിക്കൂറിനുശേഷം ആശുപത്രിയിൽവച്ച് അദ്ദേഹം മരിച്ചു.
മുഅമ്മർ ഗദ്ദാഫി
∙ കൊല്ലപ്പെട്ടത് 2011 ഒക്ടോബർ 20ന്
∙ ലിബിയൻ ഏകാധിപതിയായിരുന്ന മുഅമ്മർ ഗദ്ദാഫിയെ ബാറ്റിൽ ഓഫ് സിർത്തിയുടെ ഭാഗമായി പിടികൂടി വധിക്കുകയായിരുന്നു. ലിബിയൻ വിമത ഭരണകൂടമായ നാഷനൽ ട്രാൻസിഷനൽ കൗൺസിൽ അംഗങ്ങളാണ് ഗദ്ദാഫിയെ പിടികൂടിയതും കൊന്നതും.