ഒടിടിയിലൂടെ റിലീസ് ചെയ്യുന്ന സിനിമകളിൽ അഭിനയിക്കുന്ന പക്ഷം പ്രധാന താരങ്ങളെ വിലക്കുമെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക്. നിലവിൽ 42 ദിവസം തിയേറ്ററിൽ പ്രദർശിപ്പിച്ച ശേഷം മാത്രമേ സിനിമകൾ ഒടിടി റിലീസിന് അനുമതിയുള്ളൂ . എന്നാൽ അത് മറികടന്നു കൊണ്ട് 30 ദിവസവും 15 ദിവസവുമാക്കി കുറച്ചുകൊണ്ട് ഒടിടിയിൽ സിനിമകൾ എത്തുന്നുണ്ട്. ഇതിനെതിരെയും നടപടി സ്വീകരിക്കാൻ ഇന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി.ഓണം മുതൽ 42 ദിവസത്തിന് മുന്നേ സിനിമകൾ നൽകിയാൽ താരങ്ങളെ വിലക്കും. ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്ത സിനിമകൾ ഒടിടിയിൽ നൽകുന്ന പക്ഷം ആ താരങ്ങളുടെ ഒരു സിനിമയും തിയേറ്ററിൽ എടുക്കില്ല എന്നും ഫിയോക്ക് തീരുമാനമെടുത്തു. തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമ 52 ദിവസത്തിന് ശേഷം ഒടിടിയിൽ നൽകാവു എന്ന് കാണിച്ച് ഫിലിം ചേമ്പറിന് കത്ത് നൽകാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.നിലവിൽ 30 ദിവസത്തിന് ശേഷം ഒടിടിയ്ക്ക് നൽകിയിരിക്കുന്ന സിനിമകളുടെ എഗ്രിമെന്റ് ഉൾപ്പെടെ ഫിയോക്കിന്റെ ചേംബറിൽ ഉണ്ട്. ഈ ചിത്രങ്ങൾ ഒഴികെ ഇനി വരുന്ന സിനിമകൾ ആ നിലയിലേക്ക് പോകാൻ അനുവദിക്കില്ല എന്ന നിലപാടാണ് സംഘടന ഉറപ്പിച്ചിരിക്കുന്നത്. തിയേറ്ററിൽ നിന്നുള്ള ഷെയറിന്റെ കാര്യത്തിലും തീരുമാനം എടുത്തു. റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ 60 ശതമാനം ഷെയർ നിർമ്മാതാക്കൾക്ക് നൽകും. ഇതിന്റെ ബാക്കിയാണ് തിയേറ്റർ ഉടമകൾക്ക് ലഭിക്കുക. തമിഴ് സിനിമയ്ക്ക് 55 ശതമാനം ഷെയർ ആണ് ആദ്യ ആഴ്ച നൽകുക.
ഒടിടിയില്‍ അഭിനയിക്കുന്ന പ്രധാന താരങ്ങളെ വിലക്കും; തിയേറ്റര്‍ റിലീസ് ഇടവേള വീണ്ടും കൂട്ടണമെന്ന് ഫിയോക്ക്
July 26, 2022
0
Tags