തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടാന്‍ സാധ്യത. സിബിഎസ്ഇ സിലബസില്‍ പഠിച്ച കുട്ടികൾക്ക് കൂടി അവസരമൊരുക്കാനാണ് തീരുമാനം. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
അപേക്ഷ തീയതി നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെ ഉദ്യോഗസ്ഥല ചർച്ചയ്ക്കുശേഷമുണ്ടാകും. ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. നിലവില്‍ ജൂലൈ 18 ആണ് സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
സിബിഎസ്ഇ പരീക്ഷാ ഫലം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. കേന്ദ്ര സിലബസിൽ പഠിക്കുന്ന കുട്ടികളെന്ന വേർതിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വി.ശിവൻകുട്ടി കത്തയച്ചിരുന്നു. കേരളത്തിലെ പ്ലസ് വൺ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏക ജാലക പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ മാസം 18 വരെ അപേക്ഷ സമർപ്പിക്കാം. 21 നാണ് ട്രയൽ അലോട്ട്മെന്റ്. 27 നാണ് ആദ്യ അലോട്ട്മെന്റ്. പ്രവേശനത്തിന് മുന്നോടിയായി, വിവിധ ജില്ലകളിൽ സീറ്റ് കൂട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു.