2022 ഡിസംബർ 18 ന് ഖത്തർ ലോകകപ്പിന്റെ ഫൈനൽ വിസിൽ മുഴങ്ങുേമ്പാൾ കപ്പുമായി വിജയ നൃത്തം ചെയ്യുന്നത് ഏതു രാജ്യമായാലും ഈ ലോകകപ്പിലെ ഒരേയൊരു വിജയി ആതിഥേയരായ ഖത്തർ മാത്രമാകും... അലാവുദ്ദീന്റെ അത്ഭുത വിളക്ക് നൽകുന്ന വിസ്മയങ്ങൾക്കും അപ്പുറമാണ് ലോകകപ്പ് കാഴ്ചവെക്കുന്ന അതിശയങ്ങൾ.
ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കായിക വിസ്മയമാകാൻ ഈ ചെറിയ രാജ്യം കാഴ്ചവെക്കുന്ന സമാനതകളില്ലാത്ത ഒരുക്കങ്ങൾ ചരിത്രമാവുകയാണ്.പതിനൊന്നു വര്‍ഷം മുമ്പ്, 2010 ഡിസംബര്‍ ഒന്നിന്, ലോക ഫുട്ബാളിന്റെ ആസ്ഥാനമായ സ്വിറ്റ്സര്‍ലൻഡിലെ സൂറിച്ചിൽ ഒരു വനിതാശബ്ദം മുഴങ്ങുകയുണ്ടായി. 2022ലെ ലോകകപ്പിന് വേദിയൊരുക്കാന്‍ തയാറായി രംഗത്തുവന്ന സ്റ്റേറ്റ് ഓഫ് ഖത്തര്‍ എന്ന കൊച്ചു ഗള്‍ഫ് രാജ്യത്തിെൻറ പ്രഥമ വനിത ശൈഖ മോസ ബിന്ത് നാസര്‍ ഫിഫ പ്രസിഡൻറ് സെപ് ബ്ലാറ്റർ അടക്കമുള്ള ലോക ഫുട്ബാൾ സംഘടനയുടെ ഭരണസമിതി അംഗങ്ങൾക്കും അന്താരാഷ്ട്ര ഡെലിഗേഷനും മുമ്പാകെ ഫൈനല്‍ ബിഡ് സമര്‍പ്പിച്ചു നടത്തിയ വൈകാരികമായ പ്രസംഗമായിരുന്നു അത്.