റിയാദ്: കൊറോണ മഹാമാരിയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട മുൻകരുതലുകളും പ്രതിരോധ നടപടികളും പിൻവലിക്കാൻ സഊദി ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഇത് പ്രകാരം ഇനി അടച്ച സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. ഇരു ഹറമുകൾ ഒഴികെ മറ്റിടങ്ങളിൽ ഇനി മുതൽ മാസ്ക് നിർബന്ധമില്ല.
പൊതു കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിന് തവക്കൽന ആപ്പിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ പരിശോധനയും ആവശ്യമില്ലെന്ന് അടക്കമുള്ള കാര്യങ്ങളാണ് മന്ത്രാലയം പ്രഖ്യാപിച്ചത്. മക്കയിലെ മസ്ജിദുൽ ഹറം, മദീനയിലെ പ്രവാചകന്റെ പള്ളി, പബ്ലിക് ഹെൽത്ത് അതോറിറ്റി പ്രോട്ടോക്കോളുകൾ നൽകുന്ന സ്ഥലങ്ങൾ എന്നിവ ഒഴികെ അടഞ്ഞ സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ ആവശ്യമില്ല.
തവക്കൽനയിൽ വാക്സിനേഷൻ തെളിവ് ഇനി മുതൽ വിവിധ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനും പരിപാടികളിൽ പങ്കെടുക്കുന്നതിനും വിമാനങ്ങളിലോ പൊതുഗതാഗതത്തിലോ പ്രവേശിക്കാനും തവക്കൽന സ്റ്റാറ്റസ് നിർബന്ധമില്ല.
കൂടാതെ, വിദേശ യാത്ര ആഗ്രഹിക്കുന്ന സഊദി പൗരന്മാർക്കുള്ള വാക്സിനേഷൻ സമയപരിധിയും നീട്ടിയിട്ടുണ്ട്. യാത്ര ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ തന്നെ യാത്രക്കാർക്ക് കൊവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടതായിരുന്നു, എന്നാൽ ആ സമയപരിധി എട്ട് മാസമായി നീട്ടിയിട്ടുണ്ട്.