ന്യൂഡൽഹി: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയെ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനെ ബിജെപി സർക്കാർ എന്തിനാണ് അവരുടെ പരീക്ഷണശാലയായി മാറ്റുന്നത്? വർഷങ്ങളായി സൈനികർ സേനകളിൽ ജോലി ചെയ്യുന്നു. ഇതൊരു ബാധ്യതയായി സർക്കാർ കാണുന്നുണ്ടോ എന്ന് പ്രിയങ്ക ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു.
ഈ നാല് വർഷത്തെ സേവനം വെറും തട്ടിപ്പാണെന്നാണ് യുവാക്കൾ പറയുന്നത്. നമ്മുടെ മുൻ സൈനികരും ഇതിനോട് വിയോജിക്കുന്നു. സൈനിക റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിഷയത്തിൽ ചർച്ചയില്ല, ഗൗരവമായ ചിന്തയില്ല. തീരുമാനങ്ങൾ വെറും ഏകപക്ഷീയമാണോ എന്നും പ്രിയങ്ക ട്വിറ്ററിൽ ചോദിച്ചു.
ഇന്ത്യൻ സായുധസേനയുടെ റിക്രൂട്ട്മെന്റ് രീതികൾ അടിമുടി പരിഷ്കരിച്ചുകൊണ്ടുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റിന് കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. ഹ്രസ്വകാലാടിസ്ഥാനത്തിൽ പ്രതിവർഷം 46,000 യുവാക്കളെ കര, നാവിക, വ്യോമസേനകളിലേക്ക് പദ്ധതിപ്രകാരം നിയമിക്കും. നാല് വർഷമായിരിക്കും സേവനകാലാവധി. 17.5 വയസ്സുമുതൽ 21 വയസ്സുവരെയുള്ളവർക്കാണ് അവസരം.
സേനാംഗങ്ങളായി പെൺകുട്ടികൾക്കും നിയമനം ലഭിക്കും. യൂണിഫോം സേനകളിൽ താത്പര്യമുള്ള, എന്നാൽ അധിക കാലം ജോലി ചെയ്യാൻ താത്പര്യമില്ലാത്ത യുവാക്കൾക്ക് അഗ്നിപഥ് ഗുണം ചെയ്യും. അതേ സമയം
അഗ്നിപഥ് റിക്രൂട്ട്മെന്റിനെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.