ആയിരക്കണക്കിന് ചെമ്മരിയാടുകളുമായി സൗദിയിലേക്ക് പോയ കപ്പൽ ചാവുകടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന പതിനയ്യായിരത്തിലേറെ ചെമ്മരിയാടുകളിൽ ഭൂരിഭാഗവും ചത്തു. എന്നാൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണ്.
ബദർ 1 എന്ന കപ്പലാണ് ഞായറാഴ്ച രാവിലെ മുങ്ങിയത്. 15,800 ചെമ്മരിയാടുകളായിരുന്നു കപ്പലിൽ അപകടം സംഭവിക്കുമ്പോൾ ഉണ്ടായിരുന്നത്. എന്നാൽ 9,000 ആടുകളെ താങ്ങാനുള്ള ശേഷി മാത്രമേ കപ്പലിനുള്ളു. ഇതാണ് അപകടത്തിന് കാരണമായത്.
മണിക്കൂറുകളെടുത്താണ് കപ്പൽ മുങ്ങിത്താണത്. അതുകൊണ്ട് തന്നെ ശരിയായ രീതിയിൽ വേഗത്തിൽ പ്രവർത്തിച്ചിരുന്നുവെങ്കിൽ മൃഗങ്ങളെ രക്ഷപ്പെടുത്താമായിരുന്നുവെന്ന് നാഷ്ണൽ എക്‌സ്‌പോർട്ട്‌സ് അസോസിയേഷൻ തലവൻ ഒമർ അൽ ഖലീഫ അറിയിച്ചു. 700 ചെമ്മരിയാടുകളെ മാത്രമാണ് കപ്പലിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിച്ചത്. എന്നാൽ ഇവയുടേയെല്ലാം ആരോഗ്യ നില തൃപ്തികരമല്ലാത്തതിനാൽ അധിക നാൾ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
14 ദശലക്ഷം സൗദി റിയാലിന്റെ നഷ്ടമാണ് സംഭവിച്ചതെന്ന് ലൈവ്‌സ്റ്റോക്ക് ഡിവിഷൻ മേധാവി സലാഹ സലിം പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കപ്പൽ മുങ്ങിയത് തുറമുഖത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു.