ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു വ്യാഴാഴ്ച വൈകീട്ട് അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ല.
ഐ.എൻ.ടി.യു.സി. ഉൾപ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തിലുള്ളത്. സി.ഐ.ടി.യു. സമരത്തിന് ഇല്ലാത്തതിനാൽ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് എം.ഡി. ബിജുപ്രഭാകർ നിർദേശം നൽകി. വ്യവസ്ഥ പ്രകാരം എല്ലാ മാസവും അഞ്ചിനു തന്നെ ശമ്പളം നൽകണമെന്ന നിലപാടിൽ പ്രതിപക്ഷ യൂണിയനുകൾ ഉറച്ചുനിന്നതോടെ ചർച്ച വഴിമുട്ടി. ശമ്പളം 10-നു നൽകാമെന്ന് മന്ത്രി ഉറപ്പുനൽകിയെങ്കിലും സമരക്കാർ അംഗീകരിച്ചില്ല