Type Here to Get Search Results !

ചികിത്സ തുടര്‍ച്ചയ്ക്കായി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് അമേരിക്കയിലെത്തും; സെക്രട്ടറി ചുമതല കൈമാറിയില്ല

 


തിരുവനന്തപുരം: സി പി എം (CPM) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan) ചികിത്സയായി ഇന്ന് അമേരിക്കയിലെത്തും..

പുലര്‍ച്ചെ അമേരിക്കയിലേക്ക് തിരിക്കുന്ന കോടിയേരി ചികിത്സ പൂ‍ര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക. ഒന്നര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് അര്‍ബുദത്തില്‍ തുടര്‍ചികിത്സക്കായി സി പി എം സെക്രട്ടറി അമേരിക്കയില്‍ പോകുന്നത്. സെക്രട്ടറിയുടെ ചുമതല കൈമാറിയില്ല. സംസ്ഥാന സെന്‍ററാകും പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക.


കഴിഞ്ഞ തവണ ചികിത്സയ്ക്ക് അമേരിക്കയിലെത്തിയപ്പോഴും സെക്രട്ടറിയുടെ ചുമതല കൈമാറിയിരുന്നില്ല. എന്നാല്‍ മടങ്ങിയെത്തിയ ശേഷം കോടിയേരി അവധിയില്‍ പ്രവേശിക്കുകയും എ വിജയരാഘവനെ ആക്ടിംഗ് സെക്രട്ടറിയാക്കുകയും ചെയ്തിരുന്നു. ശേഷം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായാണ് കോടിയേരി സെക്രട്ടറിയുടെ ചുമതലയില്‍ തിരിച്ചെത്തിയത്. പിന്നാലെ നടന്ന സംസ്ഥാന സമ്മേളനം കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.


മയോ ക്ലിനിക്കില്‍ ചികിത്സ തുടര്‍ച്ച; മുഖ്യമന്ത്രി അമേരിക്കയില്‍, ചുമതലയെല്ലാം 'ഓണ്‍ലൈന്‍'


അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയ്ക്കായി അമേരിക്കയിലാണ്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോയത്. ഈ മാസം 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്രത്തിരിച്ചത്. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ മുഖ്യമന്ത്രി കേരളത്തില്‍ മടങ്ങിയെത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. കഴിഞ്ഞ ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയില്‍ പോയത്. ഇക്കഴിഞ്ഞ ജനുവരി മാസം 11 മുതല്‍ 27 വരെയായിരുന്നു അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി അന്ന് ചികിത്സ തേടിയത്. നേരത്തെ 2018 ലും പിണറായി ചികിത്സക്ക് വേണ്ടി അമേരിക്കയില്‍ പോയിരുന്നു. അന്നും മന്ത്രിസഭയിലെ മറ്റാര്‍ക്കും ചുമതല കൈമാറാതെ ഇ -ഫയലിംഗ് വഴിയാണ് അദ്ദേഹം ഭരണകാര്യങ്ങളില്‍ ഇടപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ജനുവരിയില്‍ തുടര്‍ ചികിത്സക്ക് വേണ്ടി പോയപ്പോളും ആര്‍ക്കും ചുമതല നല്‍കിയിരുന്നില്ല. ഇക്കുറിയും അങ്ങനെ തന്നെയാണ്. ആ‍ര്‍ക്കും ചുമതല നല്‍കാതെ മുഖ്യമന്ത്രി തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.


അതേസമയം, കഴിഞ്ഞ ജനുവരി മാസത്തില്‍ അമേരിക്കയിലെ മയോക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചികിത്സക്ക് പണം അനുവദിച്ചുള്ള ഉത്തരവിലെ പ്രശ്നങ്ങള്‍ കഴിഞ്ഞ ആഴ്ച സര്‍ക്കാര്‍ പരിഹരിച്ചിരുന്നു. പുതുക്കിയ ഉത്തരവ് ഇറക്കിയാണ് സ‍ര്‍ക്കാര്‍ പ്രശ്നം പരിഹരിച്ചത്. 29.82 ലക്ഷം രൂപയാണ് അനുവദിച്ചത്. തുകയനുവദിച്ച്‌ ഈ മാസം13 ന് പൊതുഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പിശകുണ്ടായതിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ജനുവരി 11 മുതല്‍ 27 വരെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി പോയതിന്റെ തുക മുഖ്യമന്ത്രിക്ക് അനുവദിക്കുന്നതിലെ നടപടിക്രമങ്ങളിലാണ് പാളിച്ചയുണ്ടായത്. മാര്‍ച്ച്‌ 30 ന് മുഖ്യമന്ത്രി നേരിട്ട് നല്‍കിയ അപേക്ഷയില്‍ ഈ മാസം 13ന് തുകയനുവദിച്ച്‌ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ തിയതിയില്‍ പിശക് വന്നതോടെ ഉത്തരവ് റദ്ദാക്കി പുതിയത് ഇറക്കുകയായിരുന്നു. ചികിത്സാ ബില്ലിന്‍റെ തുകയനുവദിച്ച്‌ ഇറക്കിയ ഉത്തരവില്‍ പിഴവ് വന്നത് തീയതി രേഖപ്പെടുത്തിയതിലെന്നായിരുന്നു വിശദീകരണം. ജനുവരി 11 മുതല്‍ 27 വരെയെന്ന യാത്രയുടെ തിയതി 26 വരെയെന്നാണ് ആദ്യ ഉത്തരവില്‍ രേഖപ്പെടുത്തിയത്. ഇത് തിരുത്തി പുതിയ ഉത്തരവ് തയ്യാറാക്കിയതായും പൊതുഭരണ വകുപ്പ് പറയുന്നു. 13 ന് ഇറക്കിയ ഉത്തരവ് പിഴവ് കാരണം 16 നാണ് റദ്ദാക്കിയത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad