അനന്തപുരി ഹിന്ദു സമ്മേളനത്തിലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിൽ പിസി ജോർജിനെതിരെ ഡിജിപിക്ക് പരാതി. യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആണ് പരാതി നൽകിയത്. മുഖ്യമന്ത്രിക്കും ഫിറോസ് പരാതി നൽകിയിട്ടുണ്ട്. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുമാണ് പിസി ജോർജിന്റെ ശ്രമമെന്ന് പരാതിയിൽ പറയുന്നു.
ഇന്നലെ വൈകുന്നേരമാണ് അനന്തപുരി ഹിന്ദു സമ്മേളനത്തിൽ പിസി ജോർജ് മുസ്ലിം വിരുദ്ധ പ്രസംഗം നടത്തിയത്. കച്ചവടം നടത്തുന്ന മുസ്ലീങ്ങൾ പാനീയത്തിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നുവെന്നും, മുസ്ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇന്ത്യ മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നുവെന്നും പിസി ജോർജ് ഇന്നലത്തെ പ്രസംഗത്തിൽ പറയുന്നു. മുസ്ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവിശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നുവെന്നും പിസി ജോർജ് പറഞ്ഞു.
ഇതെല്ലാം വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനാണെന്നും അതുകൊണ്ട് തന്നെ 153 എ പ്രകാരം പിസി ജോർജിനെതിരെ കേസെടുക്കണമെന്നും പി.കെ ഫിറോസ് ആവശ്യപ്പെടുന്നു.
*ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :*
മുസ്‌ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വർഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയിൽ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോർജ്ജിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.