Type Here to Get Search Results !

കർണാടകയില്‍ പ്രചാരണം ക്ലൈമാക്സിലേക്ക്; 26 കി മീ നീണ്ട റോഡ് ഷോയുമായി മോദി, രാഹുലും സോണിയയും എത്തുന്നു



കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബെംഗളൂരു നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീട്ട പ്രധാനമന്ത്രി നരേന്ദ്രമോദി മെഗാ റോഡ് ഷോ ആരംഭിച്ചു. ബെംഗളൂരു നഗരത്തിന്‍റെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം വരെയാണ് മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്.


രാവിലെ 10 മണിക്ക് തുടങ്ങി 12.30 വരെയാണ് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്‍റെ പല മേഖലകളിലും കനത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് തവണയാണ് മോദി കർണാടകത്തിലെത്തിയത്. പ്രവൃത്തിദിവസമായതിനാൽ രാവിലെ ജോലിക്ക് പോകുന്നവരടക്കമുള്ളവർ മെട്രോ പോലുള്ള ഗതാഗതമാർഗങ്ങൾ ഉപയോഗിക്കണമെന്ന് ട്രാഫിക് പൊലീസ് നിർദേശിച്ചിട്ടുണ്ട്. ആദ്യം ശനിയാഴ്ച 36 കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഞായറാഴ്ച നീറ്റ് പരീക്ഷയായതിനാലും ട്രാഫിക് കുരുക്ക് മുന്നിൽക്കണ്ടും റോഡ് ഷോ, രണ്ട് ദിവസങ്ങളായി റോഡ് ഷോ നടത്താൻ തീരുമാനിക്കുകയായിരുന്നു. മെയ് മാസം മാത്രം ഇത് നാലാമത്തെ പ്രചാരണപരിപാടിയാണ്. ഭരണവിരുദ്ധവികാരം ശക്തമായിരിക്കേ, മോദിയെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി അവസാനലാപ്പിലും ശ്രമിക്കുന്നത്.


അതേസമയം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഇന്ന് കർണാടകത്തിലെ വിവിധ ജില്ലകളിൽ പ്രചാരണത്തിനെത്തും. ഈ മാസം ഇത് നാലാം ദിവസമാണ് രാഹുൽ കർണാടകത്തിൽ പ്രചാരണത്തിനിറങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി ബെലഗാവിയിൽ രണ്ട് പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി, വൈകിട്ട് ആറ് മണിക്ക് സോണിയാ ഗാന്ധിക്കൊപ്പം ഹുബ്ബള്ളിയിലെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും. സീറ്റ് കിട്ടാതെ ബിജെപിയിൽ നിന്ന് പിണങ്ങിയിറങ്ങിപ്പോയ ജഗദീഷ് ഷെട്ടർ അടക്കമുള്ള നേതാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കും.


Top Post Ad

Below Post Ad