ഐഎസ്‌എൽ ഫുട്‌ബോൾ ഫൈനലിൽ എടികെ മോഹൻ ബഗാൻ–-ബംഗളൂരു എഫ്‌സി പോരാട്ടം. ശനിയാഴ്ച്ച ഗോവയിലെ ഫത്തോർദ സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ഷൂട്ടൗട്ട് വരെ നീണ്ട രണ്ടാംപാദ സെമിയിൽ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്‌സിയെ 4–-3ന് മടക്കിയാണ് എടികെ ബഗാൻ കലാശപ്പോരിന് യോഗ്യത നേടിയത്.
നിശ്ചിതസമയവും അധികസമയവും ഇരുടീമുകൾക്കും ഗോളടിക്കാനായില്ല. ആദ്യപാദവും ഗോളില്ലാക്കളിയായിരുന്നു. എടികെ ബഗാന്റെ അഞ്ചാം ഫൈനലാണ്. മൂന്നുവട്ടം ചാമ്പ്യൻമാരായി.
ഷൂട്ടൗട്ടിൽ ഹൈദരാബാദിന്റെ ഹാവിയർ സിവെയ്റോയുടെ കിക്ക് തടുത്ത് ഗോൾകീപ്പർ വിശാൽ കെയ്‌ത്താണ് എടികെ ബഗാന് ജയമൊരുക്കിയത്. ബർത്തലോമേവ് ഒഗ്‌ബച്ചെയുടെ ഷോട്ട് പോസ്റ്റിൽ തട്ടി തെറിച്ചു. എടികെ ബഗാന്റെ ബ്രെണ്ടൻ ഹാമിൽ ഒഴികെ മറ്റെല്ലാവരും ലക്ഷ്യംകണ്ടു.