Type Here to Get Search Results !

ബ്രഹ്മപുരത്തെ തീയണയ്ക്കാന്‍ ഇന്ത്യന്‍ നേവിയുടെ സീകിങ് ഹെലികോപ്ടര്‍ ഐഎന്‍എസ് ഗരുഢയും

 


കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയണയ്ക്കാന്‍ ഇന്ത്യന്‍ നേവിയുടെ സീകിങ് ഹെലികോപ്ടര്‍ (എഎല്‍എച്ച്‌) ഐഎന്‍എസ് ഗരുഢയും.


ലാര്‍ജ് ഏരിയ ഏരിയല്‍ ലിക്വിഡ് ഡിസ്പര്‍ഷന്‍ എക്യുപ്‌മെന്റ് സഹിതം അത്യാധുനിക സംവിധാനങ്ങളോടെയാണ് ഗരുഢയുടെ പ്രവ‍ര്‍ത്തനം. ഇന്ത്യന്‍ നേവിയുടെ കരുത്തരായ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘമാണ് സൗത്തേണ്‍ നേവി കമാന്റ് ഹെഡ്ക്വാര്‍ട്ടറിന് കീഴില്‍ കേരള സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത്.


5000 ലിറ്റര്‍ കപ്പാസിറ്റിയില്‍ തീയണയ്ക്കാനായി നിരവധി തവണ ഹെലികോപ്ടര്‍ വെള്ളമെത്തിച്ച്‌ പ്രവ‍ര്‍ത്തനം തുടരുകയാണ്. നേരത്തെ ചേതക് ഹെലികോപ്റ്റര്‍ ആയിരുന്നു തീയണയ്ക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ പ്ലാന്റിന് മുകളിലെ മൂടല്‍മഞ്ഞുള്ള അന്തരീക്ഷവും ഹെലികോപ്റ്ററിന്റെ അപ്രോച്ച്‌ പാതയില്‍ ഹൈ ടെന്‍ഷന്‍ ഇലക്‌ട്രിക് കേബിളുകളും ഉണ്ടാക്കിയേക്കാവുന്ന അപകടവും പരിഗണിച്ചാണ് ഗരുഢയിലേക്ക് എത്തിയതെന്ന് പ്രതിരോധ വക്താവ് നേരത്തെ പറഞ്ഞിരുന്നു.


അതേസമയം, കൊച്ചി ബ്രഹ്മപുരത്തെ തീപ്പിടിത്തം അഞ്ചാം ദിവസം പൂര്‍ണ്ണമായി കെടുത്താനായിട്ടില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയെന്ന് അഗ്നിരക്ഷാ സേന ആവര്‍ത്തിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ പകരം സ്ഥലം കണ്ടെത്താത്തതിനാല്‍ നഗരത്തിലെ മാലിന്യ നീക്കവും പ്രതിസന്ധിയിലാണ്. 27 അധികം ഫയര്‍ യൂണിറ്റുകള്‍ അഞ്ച് ദിവസമായി ദൗത്യം തുടരുമ്ബോഴും 80 ശതമാനം തീയാണ് അണക്കാനായത്. ഇന്ന് കൊണ്ടും പൂര്‍ണ്ണായി തീ അണക്കാനാകില്ലെന്ന് ഫയര്‍ ഫോഴ്സ് അറിയിച്ചു.


കൂടുതല്‍ ഹിറ്റാച്ചികളെത്തിച്ച്‌ അടി ഭാഗത്ത് ഉള്ള പ്ലാസ്റ്റിക് മാലിന്യം ഇളക്കിമറിച്ച്‌ വെള്ളം തളിക്കാനാണ് ലക്ഷ്യം. എങ്കില്‍ മാത്രമെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകൂ. പുകഞ്ഞ് കത്തുന്ന പുക ഇന്നും നഗരത്തിന്‍റെ പല ഭാഗങ്ങളിലുമെത്തി. പാലാരിവട്ടം, കലൂര്‍, വൈറ്റില എന്നിവിടങ്ങളിലും പിന്നിട്ട് ബ്രഹ്മപുരത്ത് നിന്ന് 20 കിലോ മീറ്റര്‍ ദൂരെയുള്ള അരൂര്‍ ഭാഗത്തേക്കും പുക എത്തി. വെയില്‍ കനക്കും വരെ മൂടലായി പുകയും അന്തരീക്ഷത്തില്‍ തങ്ങി നിന്നു.


കോര്‍പ്പറേഷന്‍ നഗരത്തിലെ മാലിന്യ ശേഖരണം തുടങ്ങിയെങ്കിലും ഇതെവിടെ നിക്ഷേപിക്കുമെന്നതില്‍ ഇപ്പോഴും അവ്യക്തതയുണ്ട്. മാലിന്യം താത്കാലികമായി നിക്ഷേപിക്കാന്‍ കോര്‍പ്പറേഷന്‍ ചില സ്ഥലങ്ങള്‍ കണ്ടെത്തി ജില്ല ഭരണകൂടത്തെ അറിയിച്ചെങ്കിലും ഇതില്‍ അന്തിമ തീരുമാനം ആയിട്ടില്ല. തീ പൂര്‍ണ്ണമായി അണച്ച ശേഷം മാത്രമാകും താത്കാലിക കേന്ദ്രത്തില്‍ നിന്ന് മാലിന്യം ബ്രഹ്മപുരത്തേക്ക് മാറ്റുക. ബ്രഹ്മപുരത്തെ കരാറില്‍ അന്വേഷണണ്‍ ആവശ്യപ്പെട്ട് കൊച്ചി കോര്‍പ്പറേഷനിലേക്ക് യുഡിഎഫ് മാര്‍ച്ച്‌ നടത്തി

Top Post Ad

Below Post Ad